പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പഴശിയിലെ സൗരവ് നിവാസില്‍ സൗരവ് സുനി (30), മട്ടന്നൂര്‍ ദേവര്കാട്ടെ വി.വി. ജ്യോതിഷ് (35) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഒളിവില്‍ കഴിയുന്നതിനിടെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കവേ കൂട്ടുപുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. മുമ്പ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അശ്വന്തിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.
എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് പറ്റിയ വീഴ്ചയാണ് ഈ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്ത സാഹചര്യമുണ്ടായിട്ടും ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വഴിവച്ചതെന്നാണ് സൂചന.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍ (38), ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടി.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടാണ് സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് മുപ്പത് പവനോളം സ്വര്‍ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ച നടത്തിയ സംഭവമുണ്ടായത്.