കോട്ടയം: ബൈക്ക് മറിഞ്ഞു പരിക്കേറ്റു രക്തം വാര്‍ന്നു റോഡരികില്‍ കിടന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാര്‍. പങ്ങട എസ്എച്ച് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് മെര്ലിന് ഫിലിപ്പ്, അധ്യാപിക മെര്ലിന് വി. സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് നെടുംകുന്നം സ്വദേശി സുജിത്തി(25)നെ കറുകച്ചാലിലെ മേഴ്സി ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ 14നു വൈകുന്നേരം 4.30നു മൈലാടി -നെടുങ്കുന്നം റോഡിലെ കലവറപ്പടിയിലാണ് സംഭവം.
ഇവര്‍ കാറില്‍ വരുമ്പോഴാണ് ആള്‍ക്കൂട്ടം കണ്ടത്. ഈ സമയം ചങ്ങനാശേരി സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപിക സോണിയ ജോസഫിനെ കൂടി കണ്ടതോടെ ഇവര്‍ കാർ നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് യുവാവ് രക്തം വാര്‍ന്നു റോഡില്‍ കിടക്കുന്നതു കണ്ടത്. ചുറ്റുപാടും നിരവധി പേര് കൂട്ടംകൂടി നിന്നിരുന്നുവെങ്കിലും യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല.
ഈ സമയത്ത് അധ്യാപികയായ സോണിയ ജോസഫ് പരിക്കേറ്റയാള്‍ക്കു വെള്ളം നല്‍കുകയായിരുന്നു. തുടര്‍ന്നു പ്രദേശവാസിയായ രഞ്ജിത്തിന്റെ സഹായത്തോടെ പരിക്കേറ്റയാളെ താങ്ങിപ്പിടിച്ചു കാറില്‍ കയറ്റി സമീപത്തുള്ള മേഴ്സി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു പ്രാഥമിക ശുശ്രൂഷ നല്കിയപ്പോഴേക്കും സുജിത്തിന്റെ സുഹൃത്തുക്കള്‍ ഉള്പ്പെടെയുള്ളുവര് എത്തിച്ചേര്‍ന്നിരുന്നു.
തലയ്ക്കുള്‍പ്പെടെ പരിക്കേറ്റതിനാല്‍ വിശദമായ പരിശോധനയ്ക്കായി യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അധ്യാപികമാര്‍ വ്യാഴാഴ്ച പാമ്പാടി ആശുപത്രിയില്‍ എത്തി സുജിത്തിനെ സന്ദര്‍ശിക്കുകയും ചെയ്തു. ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് സുജിത്ത്. സംഭവമറിഞ്ഞ പങ്ങട എസ്എച്ച് സ്കൂള്‍ മാനേജര്‍ ഫാ. സിറിള്‍ കൈതക്കളം എംസിബിഎസ് അധ്യാപികമാരെ അഭിനന്ദിച്ചു.