മുംബൈ: മുംബൈയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സമരക്കാരിയായ യുവതിയെ സിവിൽ വേഷത്തിലുള്ള പോലീസുകാരൻ അപമര്യാദയായി പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വൻ പ്രതിഷേധം. മുംബൈയിലെ ദാദർ പ്രദേശത്താണ് സംഭവം. മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് എക്സിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായത്.
ഒരു പുരുഷ പോലീസുകാരൻ യുവതിയായ പ്രതിഷേധക്കാരിയോട് ഇത്തരത്തിൽ മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വനിതാ പോലീസുകാരെ എന്തുകൊണ്ട് ചുമതലപ്പെടുത്തിയില്ലെന്നും ചോദിച്ച വർഷ ഗെയ്ക്വാദ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ വീഡിയോ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. സമരക്കാരനായ ഒരു പുരുഷനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതി ഇടയിൽപ്പെട്ടതെന്നും പോലീസുകാരൻ തിരിഞ്ഞുനിൽക്കുമ്പോഴാണ് ഇത് സംഭവിച്ചതെന്നുമാണ് പോലീസിന്റെ വാദം. ഉന്നത ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് പോലീസുകാരന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതായും പോലീസ് അവകാശപ്പെട്ടു.
പോലീസിന്റെ വിശദീകരണത്തിനെതിരെ എൻസിപി നേതാവ് രോഹിത് പവാർ രംഗത്തെത്തി. താൻ പിടിച്ചത് പുരുഷനെയല്ല, ഒരു സ്ത്രീയെയയാണെന്ന് മനസിലായിട്ടും പോലീസുകാരൻ എന്തുകൊണ്ട് പിന്മാറിയില്ലെന്നും മോശമായ രീതിയിൽ പിടിക്കുന്നത് തുടർന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.