ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ പ്രായോഗികതയെയും അതിന്റെ പിന്നിലെ താത്പര്യങ്ങളെയുംകുറിച്ച് വിവിധ വിദഗ്ധർ ഉന്നയിക്കുന്ന ഗുരുതരമായ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
തുറമുഖത്തിന്റെ പ്രായോഗികത: സിംഗപ്പുർ, കൊളംബോ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങൾ നിലവിൽ ഈ മേഖലയിലുണ്ട്. കപ്പലുകൾ മാസങ്ങൾക്കു മുമ്പുതന്നെ യാത്രാപാത നിശ്ചയിക്കുന്നതിനാൽ, വലിയ വാണിജ്യനേട്ടമില്ലാതെ പുതിയൊരു തുറമുഖത്തേക്ക് അവ ആകർഷിക്കപ്പെടില്ല.
ഇത് ചരക്ക് ഇറക്കുന്ന തുറമുഖം അല്ലാത്തതിനാൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിലൂടെ മാത്രമായിരിക്കും പ്രധാന വരുമാനം. അതിനാൽ 75,000 കോടി രൂപയുടെ ഭീമൻ നിക്ഷേപം ലാഭകരമാകില്ല എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രധാന കരയിൽപോലും വിജയിക്കാത്ത ഇത്തരം പദ്ധതികൾ അതീവ പരിസ്ഥിതിലോലമായ ഒരു ദ്വീപിൽ എങ്ങനെ പ്രായോഗികമാകും എന്ന ചോദ്യവുമുണ്ട്.
പ്രതിരോധവും സുരക്ഷയും: ഈ വാദത്തെ മുൻ നാവികസേനാ മേധാവി അഡ്മിറൽ ലക്ഷ്മീനാരായണൻ രാംദാസ് ചോദ്യം ചെയ്യുന്നുണ്ട്. ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യൻ നാവികസേനയ്ക്ക് നിലവിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ ദ്വീപ് യാതൊരുവിധ സൈനിക ഭീഷണികളും നേരിടുന്നുമില്ല. അതിനാൽ പ്രതിരോധത്തിന്റെ പേരിൽ ഇത്രയും വലിയൊരു പരിസ്ഥിതിനാശം വരുത്തിവയ്ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു.
പകരം വനവത്കരണമെന്ന വമ്പൻ തമാശ
നിക്കോബാർ ദ്വീപസമൂഹത്തിൽനിന്ന് 2,500 കിലോമീറ്ററിലധികം അകലെയുള്ള ഹരിയാനയിൽ പകരം വനവത്കരണം നടത്തുമെന്നാണ് സർക്കാർ പറയുന്നത്! ഇതിനു പിന്നിലെ യുക്തിയില്ലായ്മയെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ വന്നിരുന്നു. ഇരു പ്രദേശങ്ങളിലെയും പരിസ്ഥിതി തികച്ചും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യങ്ങൾ. പകരം വനവത്കരണത്തിന് ദ്വീപിൽ അധിക ഭൂമി ലഭ്യമല്ലെന്നായിരുന്നു മറുപടി. ഹരിയാനയിലെ നഗര-നഗരപ്രാന്ത പ്രദേശങ്ങളിൽ വനവത്കരണം നടത്തുന്നതുവഴി വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും സർക്കാർ മറുപടി നൽകി.
പതിനായിരം ഏക്കറിലധികം വിസ്തൃതിയുള്ള ഒരു ജംഗിൾ സഫാരി പാർക്കാണത്രെ ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയിൽനിന്നുള്ള വനവത്കരണ ഫണ്ട് ഉപയോഗിച്ച് ഹരിയാനയിൽ നിർമിക്കുന്നത്. ഒരു ഉഷ്ണമേഖലാ നിബിഡവനം വെട്ടി നശിപ്പിക്കുന്നതിനു പകരമായി ഒരു വിനോദസഞ്ചാര പദ്ധതി എങ്ങനെ ഒരു പരിഹാരമാകുമെന്നതാണ് കാതലായ ചോദ്യം. ശാസ്ത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ, കോടതികളും ട്രൈബ്യൂണലുകളും വികസനം, ടൂറിസം, പ്രതിരോധം, തന്ത്രപരമായ പ്രാധാന്യം തുടങ്ങിയ വാക്കുകൾ കൂട്ടിച്ചേർത്ത് ശാസ്ത്രത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് അരോചകമായ കാഴ്ചയാണ്. നിയമമോ ശാസ്ത്രമോ അല്ല അവശേഷിക്കുന്നത്. മറിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ നഷ്ടങ്ങളെയും മറികടക്കാൻ കഴിയും എന്ന അമിത ആത്മവിശ്വാസം മാത്രമാണ്.
നിക്കോബാറിൽനിന്ന് അൽബേനിയയിലെ ഫ്ളെമിംഗോ വിപ്ലവത്തിലേക്കു പോകുമ്പോഴും വസ്തുതകളും വിശദീകരണങ്ങളും ഒരുപോലെ നമ്മളെ നോക്കി പല്ലിളിക്കുന്നുണ്ട്.