International
കോപ്പൻഹേഗൻ: ഉത്തരധ്രുവ മേഖലയിൽ സുരക്ഷ വർധിപ്പിക്കാനായി യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡിൽ സൈന്യത്തെ വിന്യസിക്കുന്നു. ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം.
ഗ്രീൻലാൻഡിന്റെയും ഉത്തരധ്രുവത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കു കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പറയുന്നു.
അമേരിക്കയുടെ ഭാഗമായില്ലെങ്കിൽ റഷ്യയും ചൈനയും ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്നാണു ട്രംപ് പറയുന്നത്. ഗ്രീൻലാൻഡിനെ വില കൊടുത്തു വാങ്ങിയോ സൈനിക നടപടിയിലൂടെയോ അമേരിക്കയോടു കൂട്ടിച്ചേർക്കുമെന്നാണ് ട്രംപിന്റെ നിലപാട്. രണ്ടും അംഗീകരിക്കില്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കിയിട്ടുണ്ട്.
ജർമനി, ഫ്രാൻസ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ഗ്രീൻലാൻഡിലേക്കു സൈന്യത്തെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജർമൻ സേനയിലെ 13 പേർ ഇന്നലെയെത്തി. സൈനികരുടെ എണ്ണം കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ്. ഈ യൂറോപ്യൻ രാജ്യങ്ങൾ ഈ വർഷം ഗ്രീൻലാൻഡിൽ വൻ സൈനികാഭ്യാസം നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇതിനിടെ ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്കി റാസ്മുസെനും ഗ്രീൻലാൻഡ് വിദേശകാര്യമന്ത്രി വിവിയൻ മോട്സ്ഫെൽറ്റും വൈറ്റ്ഹൗസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിനു സഹായകമായ നീക്കങ്ങളൊന്നും ഉണ്ടായില്ല.
ഗ്രീൻലാൻഡ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്കൻ പക്ഷം തയാറായില്ല. അമേരിക്കൻ നീക്കം പരമാധികാരത്തിന്മേൽ കൈവയ്ക്കലാണെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും മറുപടി നല്കി. ഗ്രീൻലാൻഡ് വിഷയത്തിൽ ബന്ധപ്പെട്ട രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് പ്രവർത്തനസമിതി രൂപവത്കരിക്കാൻ ധാരണയായി.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് വിഷയത്തിൽ ഇന്ന് വൈറ്റ് ഹൗസിൽ ചർച്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്കി റാസ്മുസെൻ, ഗ്രീൻലാൻഡ് വിദേശകാര്യമന്ത്രി വിവിയൻ മോട്ട്സ്ഫെൽറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കണമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനോ അല്ലെങ്കിൽ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാനോ ഉള്ള പദ്ധതികൾ ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. രണ്ടു നീക്കവും സ്വീകാര്യമല്ലെന്ന് ഗ്രീൻലാൻഡും ഡെന്മാർക്കും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയസുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്.
ഗ്രീൻലാൻഡിനായുള്ള സൈനിക നടപടി അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനിക കൂട്ടായ്മയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
International
കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഖനനം
ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും
ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്
വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനായി സൈനിക പദ്ധതി തയാറാക്കാൻ പട്ടാള മേധാവിമാർക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിർദേശം നല്‍കിയതായി ബ്രിട്ടനിലെ ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, സൈനിക മേധാവിമാർ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചുവത്രേ.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനോ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാനോ ഉള്ള പദ്ധതികൾ ട്രംപ് പരിഗണിക്കുന്നുവെന്നാണു വൈറ്റ് ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. വേണ്ടിവന്നാൽ സൈനിക നടപടിക്കുള്ള പദ്ധതി തയാറാക്കാൻ ജോയിന്റ് സ്പെഷൽ ഓപ്പറേഷൻ കമാൻഡിനോട് ട്രംപ് നിർദേശിച്ചു.
എന്നാൽ, സൈനിക നടപടിയുടെ നിയമസാധുതയും പ്രായോഗികതയും ചീഫ് ഓഫ് സ്റ്റാഫ് ചോദ്യം ചെയ്തു. നടപടിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഗ്രീൻലാൻഡ് വിഷയത്തിൽനിന്നു ട്രംപിന്റെ ശ്രദ്ധ മാറ്റാനായി ഇറാനെ ആക്രമിക്കുന്നതുപോലുള്ള കാര്യങ്ങൾ സൈനിക മേധാവിമാർ ചർച്ച ചെയ്തുവെന്നും ചില വൃത്തങ്ങൾ സൂചിപ്പിച്ചു.
ഗ്രീൻലാഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിനു പിന്നിൽ ട്രംപിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ ഉൾപ്പെട്ട സംഘമാണെന്നും റിപ്പോർട്ടുണ്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി വൻ വിജയമായിരുന്നതു ചൂണ്ടിക്കാട്ടിയാണ് ഇവർ ഗ്രീൻലാൻഡിനായി നീക്കങ്ങൾ നടത്തുന്നത്. റഷ്യയും ചൈനയും പിടിച്ചെടുക്കുന്നതിനു മുന്‍പായി അമേരിക്ക ഗ്രീൻലാൻഡിനെ സ്വന്തമാക്കണം എന്നാണ് ഇവരുടെ വാദം.
ഗ്രീൻലാൻഡിനായുള്ള സൈനികനീക്കം അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്ന് അമേരിക്കയിലെ ചില നയതന്ത്ര ഉദ്യോഗസ്ഥരും ഭയക്കുന്നുണ്ട്.
വർഷാവസാനം നടക്കാൻ പോകുന്ന മിഡ്ടേം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൂടിയാണ് ട്രംപിന്റെ ഗ്രീൻലാൻഡ് ഓപ്പറേഷനെന്നും പറയുന്നു. സാന്പത്തിക മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത പശ്ചാത്തലത്തിൽ വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ ഗ്രീൻലാൻഡിലെ സൈനിക നടപടി ഉപയോഗപ്പെടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുവത്രേ!.
International
വാഷിംഗ്ടൺ: യുഎസിനു ഗ്രീൻലാൻഡ് വേണമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ ചൈനയും റഷ്യയും ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനു മുന്‍പ് യുഎസിന് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നമ്മൾ അതു ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കും. അവർ നമ്മുടെ അയൽക്കാരാകാൻ പാടില്ല - ട്രംപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
1951ലെ കരാർപ്രകാരം യുഎസിന്റെ സൈനിക സാന്നിധ്യം ഗ്രീൻലാൻഡിൽ ഉണ്ടെങ്കിലും ഗ്രീൻലാൻഡിന്റെ സംരക്ഷണത്തിന് അത്തരം കരാറുകൾ പോരാ. അതിന് അമേരിക്ക ആ ദ്വീപ് സ്വന്തമാക്കണം. ഡെൻമാർക്ക് രാജ്യഭരണത്തിനു കീഴിൽ അൻപത്തിയേഴായിരത്തോളം ജനസംഖ്യയുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാൻഡിനെ സംരക്ഷിക്കണം. നമ്മൾ അതു ചെയ്യുന്നില്ലെങ്കിൽ, ചൈനയോ റഷ്യയോ ചെയ്യും.
ഗ്രീൻലാൻഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാൻ സൈനിക നടപടിയടക്കം പരിഗണനയിലാണെന്നു നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. ഡെൻമാർക്കിൽനിന്നു പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാൻ ഗ്രീൻലാൻഡുകാരെ പ്രേരിപ്പിക്കാൻ വൻതുകകൾ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ചു ട്രംപും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.
ഗ്രീൻലാൻഡിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുള്ള ട്രംപിന്റെയും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകൾക്കെതിരേ യൂറോപ്പിലും പൊതുവേയും ഡെൻമാർക്കിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. നാറ്റോ അംഗങ്ങളാണ് യുഎസും ഡെൻമാർക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് നാറ്റോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഗ്രീൻലാൻഡിനും ഡെൻമാർക്കിനുമാണെന്ന് ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് വിഷയത്തിൽ അടുത്തയാഴ്ച ഡാനിഷ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
അതേസമയം, ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും റൂബിയോ സൂചിപ്പിച്ചു.
വെനസ്വേലൻ പ്രസിഡന്റ് മഡുയോറെ തട്ടിക്കൊണ്ടുവന്നതിനു പിന്നാലെ ട്രംപ് ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗ്രീൻലാൻഡിൽ ട്രംപ് സൈനിക നടപടിക്കു മടിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ നീക്കം നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കില്ലേ എന്നു മാധ്യമപ്രവർത്തർ റൂബിയോയോടു ചോദിച്ചു. നയതന്ത്രമാർഗത്തിനായിരിക്കും മുൻഗണനയെന്ന് അദ്ദേഹം മറുപടി നല്കി.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള മോഹം ട്രംപ് ആദ്യം ഉന്നയിച്ചത് 2019ലാണ്. 2025ൽ വീണ്ടും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷവും ട്രംപ് ആവശ്യം ആവർത്തിച്ചു. അമേരിക്കൻ സുരക്ഷ ഉറപ്പാക്കാനായി ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ട്രംപിന്റെ ആവശ്യത്തെ ഒരുകാലത്ത് യൂറോപ്യൻ നേതാക്കൾ തമാശയായിട്ടാണ് എടുത്തിരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വെനസ്വേലയിലെ യുഎസ് സൈനിക നടപടിക്കുശേഷം യൂറോപ്യൻ നേതൃത്വം വിഷയത്തെ ഗൗരവത്തിലെടുത്തിരിക്കുകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സൈനിക നടപടിയിലേക്കെന്ന് റിപ്പോർട്ട്. സൈനിക നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്. ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്‍കിയിരുന്നു.
അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ അംഗമാണു ഡെന്മാർക്ക്. ഏതെങ്കിലും അംഗരാജ്യം ആക്രമണം നേരിട്ടാൽ ഒത്തൊരുമിച്ചു പ്രതിരോധിക്കുക എന്ന തത്വത്തിലാണു നാറ്റോ നിലനിൽക്കുന്നത്.
ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന വിദേശനയ ലക്ഷ്യങ്ങളിൽ ഒന്നാണെന്നാണു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചത്; അതിനായി ഡെന്മാർക്കിൽ സൈനിക നടപടിക്കു മടിക്കില്ലെന്നും.
അതേസമയം, ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനുള്ള പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞദിവസം ഇക്കാര്യം കോൺഗ്രസ് അംഗങ്ങളെ അറിയിച്ചതായി സൂചനയുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി സൈനിക നടപടി അടക്കം പലവിധ പദ്ധതികൾ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്.
ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ അംഗമാണു ഡെന്മാർക്ക്. ഏതെങ്കിലും അംഗരാജ്യം ആക്രമണം നേരിട്ടാൽ ഒത്തൊരുമിച്ചു പ്രതിരോധിക്കുക എന്ന തത്വത്തിലാണു നാറ്റോ നിലനിൽക്കുന്നത്.
ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന വിദേശനയ ലക്ഷ്യങ്ങളിൽ ഒന്നാണെന്നാണു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചത്; അതിനായി ഡെന്മാർക്കിൽ സൈനിക നടപടിക്കു മടിക്കില്ലെന്നും.
അതേസമയം, ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനുള്ള പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞദിവസം ഇക്കാര്യം കോൺഗ്രസ് അംഗങ്ങളെ അറിയിച്ചതായി സൂചനയുണ്ട്.
International
കോപ്പൻഹേഗൻ: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂടിച്ചേർക്കാൻ മോഹിക്കുന്ന പ്രസിഡന്റ് ട്രംപിനു മുന്നറിയിപ്പുമായി യൂറോപ്യൻ നേതാക്കൾ.
ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ രാജ്യങ്ങളിലെ നേതാക്കൾ പറഞ്ഞു. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്പിന്റെ മുഴുവൻ പിന്തുണ ഡെന്മാർക്കിനുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണ് ട്രംപ് ഗ്രീൻലാൻഡിനായുള്ള മോഹം ആവർത്തിച്ചത്. വെനസ്വേലയിലെ സൈനിക നടപടി ട്രംപ് ഗ്രീൻലാൻഡിലും ആവർത്തിക്കുമെന്ന ആശങ്ക ശക്തമാണ്.
ഉത്തരധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന് തന്ത്രപരമായി വളരെ പ്രധാന്യമുണ്ട്. പ്രകൃതിവിഭവങ്ങളാൽ സന്പന്നവുമാണ്.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ ഏതു നീക്കവും പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ നാശത്തിൽ കലാശിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ മുന്നറിയിപ്പു നല്കി. ഡെന്മാർക്കും ഗ്രീൻലാൻഡും നാറ്റോയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
International
കോപ്പൻഗേഹൻ: ഗ്രീൻലാൻഡിനെ തൊട്ടുകളിച്ചാൽ നാറ്റോയുടെ പണി തീരുമെന്ന മുന്നറിയിപ്പുമായി ഡാനിഷ് പ്രധാനമന്ത്രി രംഗത്ത്. ഡെൻമാർക്കിന്റെ സ്വാധീനമേഖലയായ ഗ്രീൻലാൻഡ് തങ്ങൾക്കു വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ. ഒട്ടും ഉൾക്കൊള്ളാനാവാത്ത പ്രസ്താവനയാണ് ഗ്രീൻ ലാൻഡിനെക്കുറിച്ച് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രൂക്ഷമായി വിമർശിച്ചു. സ്വയംഭരണാധികാരമുള്ള ഗ്രീൻലാൻഡിനു മേൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ല.
ഗ്രീൻലാൻഡ് യുഎസിന്റെ ഭാഗമാകണമെന്ന ആവശ്യത്തെ ഡെന്മാർക്കും ഗ്രീൻലാൻഡും പലതവണ തള്ളിക്കളഞ്ഞതാണ്. യുഎസും ഡെൻമാർക്കും നാറ്റോയുടെ ഭാഗമാണ്. യുഎസ് മറ്റൊരു നാറ്റോ രാജ്യത്തെ ആക്രമിച്ചാൽ, അതോടെ നാറ്റോയുടെ അന്ത്യമായിരിക്കുമെന്നാണ് ഫ്രെഡറിക്സൺ പറഞ്ഞത്. അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് തനിക്ക് ഉറപ്പ് നൽകാനാവില്ലെങ്കിലും അതിർത്തികൾ ബഹുമാനിക്കപ്പെടണമെന്ന കാര്യത്തിൽ യൂറോപ്പിന്റെ പൂർണപിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്, ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് തീർച്ചയായും ആവശ്യമാണെന്ന് ട്രംപ് വീണ്ടും പറഞ്ഞത്. വെനിസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ വന്ന ഈ പ്രസ്താവന വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി, ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നു ഫ്രെഡറിക്സൺ ഞായറാഴ്ച പറഞ്ഞിരുന്നു. ഗ്രീൻലാൻഡ് ജനതയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കാൻ അവർ വാഷിംഗ്ടണിനോട് ആവശ്യപ്പെടുകയും ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നതിനു പിന്നാലെയാണ് ട്രംപ് ഗ്രീൻലാൻഡിനോടുള്ള മോഹം ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്. സുരക്ഷാകാര്യത്തിൽ തന്ത്രപ്രധാന സ്ഥാനത്തിനു പുറമേ പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കണമെന്ന ആഗ്രഹം ട്രംപ് മുന്‍പ് പലവട്ടം പ്രകടിപ്പിച്ചുണ്ട്.
അതേസമയം, ഡെന്മാർക്കും അതിലെ സ്വയംഭരണ പ്രവിശ്യയായ ഗ്രീൻലാൻഡും ട്രംപിന്റെ ആവശ്യം തള്ളിക്കളഞ്ഞു. ഗ്രീൻലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കുകയെന്നത് മനോരാജ്യം മാത്രമാണെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുകൊണ്ടുള്ള ചർച്ചയ്ക്ക് ഗ്രീൻലാഡ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാനിഷ് രാജഭരണത്തിനു കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്ന് ഡെന്മാർക്കിലെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു. അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനികസഖ്യത്തിലെ അംഗങ്ങളാണ് ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡ് ദ്വീപിൽ അമേരിക്കയ്ക്കു പ്രവേശനം അനുവദിക്കുന്ന പ്രതിരോധ ധാരണ നിലവിലുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡിന്റെ ഭാവി ഗ്രീൻലാൻഡും ഡെന്മാർക്കുമാണു തീരുമാനിക്കേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പ്രതികരിച്ചു.
International
വാഷിംഗ്ടണ്‍ ഡിസി: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിൽ പ്രത്യേക പ്രതിനിധിയെ നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയാണു പ്രത്യേക പ്രതിനിധി. ട്രംപിന്റെ തീരുമാനത്തിനെതിരേ ഡെന്മാർക്ക് രംഗത്തുവന്നു. യുഎസ് അംബാസഡറെ വിളിച്ചുവരുത്തി ഡെന്മാർക്ക് വിശദീകരണം ആവശ്യപ്പെട്ടു.
ഡെന്മാർക്കിന്റെ പരമാധികാരം വാഷിംഗ്ടണ്‍ മാനിക്കണമെന്നു വിദേശകാര്യ മന്ത്രി ലാർസ് ലോക്ക് റാസമുസെൻ ആവശ്യപ്പെട്ടു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി സഹകരിക്കാൻ ഗ്രീൻലാൻഡ് തയാറാണെന്നും എന്നാൽ, പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡെറിക് നീൽസണ്‍ പറഞ്ഞു.
“പ്രത്യേക പ്രതിനിധിയെ നിയമിച്ചത് ഞങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ഞങ്ങളുടെ ഭാവി ഞങ്ങൾ തീരുമാനിക്കും. ഗ്രീൻലാൻഡ് എല്ലായ്പോഴും ഗ്രീൻലാൻഡുകാരുടേതായിരിക്കും’’ - ജെൻസ്-ഫ്രെഡെറിക് നീൽസണ്‍ കൂട്ടിച്ചേർത്തു.