വാഷിംഗ്ടൺ ഡിസി: ഇറാനിലെ വിവാഹ ആഘോഷത്തിനു നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുന്നതായി വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. അമേരിക്കൻ ആയുധമാണ് ഇവിടെ പതിച്ചതെന്ന അനുമാനങ്ങൾക്കിടെയാണ് വാൻസ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച രാത്രി അമേരിക്കൻ സേന ഇറാനിൽ നടത്തിയ ആക്രമണത്തിനിടെ ഹോർമുസ് കടലിടുക്കിനു സമീപം സിറിക് പട്ടണത്തിലെ കുഷെസ്താക് ഗ്രാമത്തിൽ വിവാഹ ആഘോഷം നടക്കുന്ന വീട്ടിൽ മിസൈലോ, ബോംബോ പതിച്ച് അഞ്ചു പേർ കൊല്ലപ്പെടുകയും 70 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അമേരിക്കൻ സേന തയാറായിട്ടില്ല. പക്ഷേ, സംഭവത്തിന്‍റെ ഫോട്ടോ-വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച വിദഗ്ധർ, അമേരിക്കൻ ആയുധം നേരിട്ടു പതിച്ചതിനുള്ള സാധ്യതയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇറേനിയൻ വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ വഴിതെറ്റി വീണതോ, വെടിവച്ചിട്ട മിസൈലിന്‍റെ ആവശിഷ്ടങ്ങൾ പതിച്ചതോ ആകാം എന്ന സാധ്യതകൾ വിദഗ്ധർ തള്ളിക്കളഞ്ഞു.
അമേരിക്കൻ സേനയുടെ ഭാഗത്തു തെറ്റുണ്ടായാൽ അതിൽനിന്നു പഠിച്ച് തിരുത്തുമെന്ന് വാൻസ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള വലിയ വ്യത്യാസം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.