നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം ഹജ്ജ് തീർഥാടനത്തിനു പുറപ്പെടുന്നവർക്കായി വിപുലമായ സജ്ജീകരണങ്ങൾ.
ഈ വർഷം 8,341 തീർഥാടകരാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര തിരിക്കുന്നത്. ഇതിൽ 5,492 സ്ത്രീകളും 2,849 പുരുഷന്മാരും ഉൾപ്പെടുന്നു. കേരളത്തിന് പുറമേ ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരും നെടുമ്പാശേരി ക്യാമ്പ് വഴിയാണു യാത്രയാകുന്നത്.
ഏപ്രിൽ 30ന് ആദ്യസംഘം യാത്ര തിരിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് വിമാന സർവീസുകൾക്കു തുടക്കമാകും. 432 പേരെ വീതം വഹിക്കുന്ന 20 വിമാന സർവീസുകളാണു ക്രമീകരിച്ചിട്ടുള്ളത്.
തീർഥാടകർക്കായി വിമാനത്താവളത്തിനു സമീപം ഒരേസമയം 1,200 പേർക്കു താമസിക്കാൻ വിപുലമായ പന്തലും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂർത്തിയായി. കഠിനമായ വേനൽച്ചൂട് പരിഗണിച്ച് പന്തലിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷസിൽ താഴെയായി നിലനിർത്താൻ പ്രത്യേക എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ക്രമീകരിക്കും.
ക്യാമ്പിൽ പോലീസ്, ആരോഗ്യവിഭാഗം, ഫയർഫോഴ്സ് സേവനത്തിനു പുറമേ തീർഥാടകരെ സഹായിക്കാൻ പ്രത്യേക വോളന്റിയർ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.