മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരുടെ ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് കൊച്ചിയിൽനിന്ന് യാത്രതിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും.
ഒറ്റത്തവണ 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവീസുകളാണു കൊച്ചിയിൽനിന്നു ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 17 സർവീസുകൾ നോർമൽ ഹജ്ജും മൂന്ന് സർവീസുകൾ ലഘു ഹജ്ജിനായുമായാണു ക്രമീകരിച്ചിരിക്കുന്നത്. മേയ് 17, 18, 19 തിയതികളിലായാണ് ലഘു ഹജ്ജ് സർവീസ്.
കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി കേരളത്തിൽനിന്നുമുള്ള 7960 പേരും ലക്ഷദ്വീപ് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള 408 പേരുമുൾപ്പെടെ മൊത്തം 8368 പേരാണ് യാത്ര തിരിക്കുന്നത്.
കേരളത്തിൽനിന്നുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളായ കരിപ്പൂരിൽനിന്ന് മേയ് 15 മുതൽ മേയ് 18 വരെ ആകാശ എയർ ഏഴ് സർവീസും കണ്ണൂരിൽനിന്ന് മേയ് അഞ്ച് മുതൽ മേയ് 14 വരെ ഫ്ളൈ അദീലുമാണ് സർവീസുകൾ നടത്തുകയെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.