കൊച്ചി : കംബോഡിയ സൈബര്‍തട്ടിപ്പ് റാക്കറ്റുകള്‍ നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് ഈയാഴ്ച സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാർ, ഡിജിപി റവാഡ ചന്ദ്രശേഖറിന് കൈമാറും.
കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗ അന്വേഷണസംഘം കണ്ടെത്തിയ 12ലധികം ഇരകളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാണു എസിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി അബ്ദുറഹ്മാനും മറ്റു പ്രതികള്‍ക്കുമെതിരേ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് സ്വദേശി അബ്ദുറഹ്മാന് കംബോഡിയയിലേക്കു കടത്തിയ 12ലധികം മലയാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്പോര്‍ട്ട് പിടിച്ചുവച്ച ശേഷമാണ് ഇവരെ റോഡ് മാര്‍ഗം തായ്ലന്ഡില്നിന്നു കംബോഡിയയിലേക്ക് എത്തിച്ചത്. രേഖകള്‍ ഇല്ലാത്തതിനാല്‍ കംബോഡിയയില്‍നിന്ന് ഇവരെ നാട് കടത്തിയിരുന്നു.
ഒരാളെ കടത്തുന്നതിന് താന്‍ വാങ്ങിയിരുന്നത് മൂന്നു ലക്ഷത്തോളം രൂപയാണെന്ന് അബ്ദുറഹ്മാന് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. ഇതില്‍ സംഘാംഗങ്ങള്‍ക്കു നല്‍കിയശേഷം രണ്ടു ലക്ഷത്തോളം രൂപയാണ് അബ്ദുറഹ്മാനു ലഭിച്ചിരുന്നത്. ഇയാള്‍ നൂറോളം പേരെ കംബോഡിയയിലേക്ക് അയച്ചതായാണു പ്രാഥമിക നിഗമനം.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ‘ഓപ്പറേഷന് കംബോഡിയ’ എന്നപേരിലായിരുന്നു അന്വേഷണം.