Editorial
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
Editorial
സർക്കാർ ആശുപത്രികളെ ആരും ഒന്നടങ്കം ആക്ഷേപിക്കുന്നില്ല. അവിടെ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ഏറെനാളായി മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞുമടുത്തത് ഒരു പ്രമുഖ ഡോക്ടർകൂടി വിളിച്ചുപറഞ്ഞു എന്നേയുള്ളൂ.
അതും കൈക്കൂലിയോ ലാബുകളിൽനിന്നോ സ്കാനിംഗ് സെന്ററുകളിൽനിന്നോ കമ്മീഷനോ മരുന്നുകന്പനികളിൽനിന്നു പാരിതോഷികങ്ങളോ വാങ്ങാത്ത ഒരു ഡോക്ടർ! അദ്ദേഹം സത്യസന്ധനാണെന്നും പ്രശ്നം സിസ്റ്റത്തിന്റേതാണെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഒന്പതുകൊല്ലമായി ഈ സിസ്റ്റത്തിനു മുകളിൽ ആരാണ് ഇരിക്കുന്നത്?
തിരുവനന്തപുരം മെഡിക്കല് കോളജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസനാണ് സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥയിൽ സഹികെട്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. “വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനാൽ മുടങ്ങിയത്.
രോഗികളെക്കൊണ്ട് പുറത്തുനിന്ന് ഉപകരണങ്ങൾ വാങ്ങിപ്പിക്കുകയാണ്. ശസ്ത്രക്രിയകൾ അനന്തമായി നീളുന്നു. മറുവശത്ത്, പരിഹരിക്കാൻ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥർ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവ. ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പു തേഞ്ഞു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. ഒരു പരിഹാരവുമില്ലാതെ വന്നതോടെയാണ് പൊതുജനങ്ങളോടു തുറന്നുപറഞ്ഞത്.
ഇന്നുവരെ കൈക്കൂലിയോ കമ്മീഷനോ വാങ്ങിയിട്ടില്ല. അതിലൊരു വിഷമവുമില്ല. ജോലി രാജിവച്ചു പോയാലോ എന്നാണ് ആലോചിക്കുന്നത്.” ഇതായിരുന്നു കുറിപ്പുകളുടെ ചുരുക്കം. എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്നു പറയാത്തത് ഭയംകൊണ്ടാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. തനിക്കും ആദ്യഘട്ടത്തില് ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോള് ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവച്ചതെന്നും ഹാരിസിന്റേതു വൈകാരിക പ്രതികരണമാണെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) പറഞ്ഞത്. ഈ വൈകാരികപ്രകടനം, വർഷങ്ങളായി രോഗികളും ബന്ധുക്കളും പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ആവർത്തിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്. ആർക്കെതിരേയൊക്കെ നടപടിയെടുക്കും?
ആരോഗ്യമന്ത്രിയാകട്ടെ എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാണ് പറയുന്നത്. “സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂടി. 1600 കോടിയാണ് സർക്കാർ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്.” ആരോഗ്യരംഗം മാത്രമല്ല, പരിഹരിക്കാനായിട്ടില്ലാത്ത തെരുവുനായ ആക്രമണം, പേവിഷബാധ, വന്യജീവി ആക്രമണങ്ങളിൽ ആവർത്തിക്കുന്ന മരണങ്ങൾ, വനംവകുപ്പിന്റെ അതിക്രമങ്ങൾ എല്ലാം സിസ്റ്റത്തിന്റെ പരാജയമാണ്.
ആ സിസ്റ്റം മികച്ചതാക്കി ജനക്ഷേമം നടപ്പാക്കാനുള്ള ഉത്തരവാദിത്വമേറ്റവർ പതിറ്റാണ്ടോളം ഭരിച്ചിട്ടു പറയുകയാണ് സിസ്റ്റം ശരിയല്ലെന്ന്. ആ സിസ്റ്റത്തിലെ ഒരാളായ ഡിഎംഇയാകട്ടെ കാര്യങ്ങൾ തുറന്നുപറഞ്ഞ ഡോ. ഹാരിസിന്റേതാണ് പ്രശ്നമെന്നു പറയുന്നു.
പക്ഷേ, സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയും പരാജയപ്പെട്ട സിസ്റ്റവും അതു തിരുത്താനാകാത്ത ഭരണവുമാണ് ആരോഗ്യവകുപ്പിന്റെ രോഗകാരണമെന്നു ജനങ്ങളും കരുതുന്നു. അല്ലെങ്കിൽ യഥാർഥ കാരണം സർക്കാർ വെളിപ്പെടുത്തണം. ഉപകരണക്ഷാമം ഒരു വർഷം മുന്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.
മരുന്നുക്ഷാമം ഉൾപ്പെടെ ആരോഗ്യരംഗത്തെ പരാധീനതകളെക്കുറിച്ച് മുന്നറിയിപ്പുതന്ന രോഗികളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തള്ളിയതുപോലെയല്ല, ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കൊള്ളണം. കാരണം, അദ്ദേഹം അകത്തുള്ളയാളാണ്. അഴിമതിയില്ലാത്ത, മനുഷ്യസ്നേഹമുള്ള, കഠിനാധ്വാനിയായ ഡോക്ടറാണ് അദ്ദേഹം. ആവശ്യത്തിനു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ഉണ്ടായാൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ കിടക്കയിൽനിന്ന് എഴുന്നേൽപ്പിക്കാവുന്നതേയുള്ളൂ.