മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം കുരുന്നുജീവൻ അത്ഭുതകരമായി രക്ഷപെട്ട വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.
ബുധനാഴ്ച രാവിലെ എട്ടരയോടെ കോട്ടയ്ക്കൽ പുത്തൂർ റോഡിലായിരുന്നു നെഞ്ചിടിപ്പേറ്റുന്ന ഈ സംഭവം അരങ്ങേറിയത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ ഒന്നരവയസുകാരൻ പ്രധാന റോഡിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു.
ഈ സമയം ആ റൂട്ടിലോടിയിരുന്ന കോഴിക്കോട്-പാലക്കാട് സ്വകാര്യ ബസിലെ ഡ്രൈവർ സി.പി ഷാജി റോഡിലെ കുഞ്ഞിനെ കാണുകയും, അടിയന്തിരമായി വണ്ടി നിർത്തുകയും ചെയ്തു.
ബസ് തൊട്ടുമുന്നിൽ വന്നുനിന്ന പാടെ കണ്ടക്ടർ ടി.എൻ ഷാജഹാൻ പുറത്തേക്ക് ഓടിയിറങ്ങി കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. വിപരീത ദിശയിൽ നിന്നും മറ്റ് വാഹനങ്ങൾ വരുന്നതിന് മുൻപ് തന്നെ കുഞ്ഞിനെ റോഡിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് അവിടെ ഒഴിവായത്.
പിന്നീട് കുഞ്ഞിനെ തിരികെ ഏൽപ്പിക്കുമ്പോഴാണ് സ്വന്തം കുഞ്ഞ് റോഡിൽ അകപ്പെട്ട വിവരം മാതാപിതാക്കൾ പോലും അറിയുന്നത്. വീടിന്റെ ഗേറ്റ് കൃത്യമായി അടയ്ക്കാതിരുന്നതിനാലാണ് കുഞ്ഞ് പുറത്തേക്ക് ഇഴഞ്ഞുപോയത്.
ബസ് ജീവനക്കാരുടെ ഈ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.