ചങ്ങനാശേരി: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന്‍റെ ഭാഗമായുള്ള വമ്പൻ റാലിയും സമ്മേളനവും ഇന്നു രാവിലെ ചങ്ങനാശേരി പായിപ്പാട് നടന്നു. ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാർ അധിവസിക്കുന്ന പായിപ്പാട്ട് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മുന്നേറ്റം നാടിന് ആവേശമായി.
കൊച്ചുപള്ളി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില്‍ എത്തിയപ്പോൾ തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേർന്നു. പായിപ്പാട് ടൗണ്‍ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുടെ അടിവേരറുത്ത ശേഷമേ തൂഫാൻ പദ്ധതി അവസാനിപ്പിക്കൂ എന്നു മന്ത്രി പറഞ്ഞു. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്‍കി പരിപാടിയില്‍ അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്‍കി. എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, നാട്ടകം സുരേഷ്, റോണി കെ. ബബി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആര്‍. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള്‍ ചാക്കോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.