ഹോങ്കോംഗ്: ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റിയെ നിയമിക്കും.
നിക്ഷിപ്ത താൽപര്യങ്ങളെ അതിജീവിക്കുമെന്നും നിർമാണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ചൈനീസ് മേഖലയിലെ ചീഫ് എക്സിക്യൂട്ടീവായ ജോൺ ലീ പറഞ്ഞു.
156 പേർ മരിച്ചെന്നും 30 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇന്നലെ അറിയിച്ചിരുന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് കോംപ്ലക്സിൽ പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം എട്ട് ടവറുകളിൽ ഏഴെണ്ണത്തിലേക്കും പടരുകയായിരുന്നു. 40 പേർ ചികിൽസയിലാണെന്ന് ലീ പറഞ്ഞു.
നഗരത്തിലെ അഴിമതിവിരുദ്ധ വിഭാഗവും പോലീസും ചേർന്ന് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺട്രാക്ടർമാർ, കന്പനി ഡയറക്ടർമാർ എന്നിവർക്കു പുറമേ ഒരു എൻജിനിയറിംഗ് കൺസൾട്ടന്റുമാണ് പിടിയിലായത്.
പാർപ്പിട സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അഴിമതിയും അലംഭാവവും ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഗുണനിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സർക്കാരിനെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തുവെന്ന മാധ്യമവാർത്തകളോട് ലീ പ്രതികരിച്ചില്ല.