ഹരിപ്പാട്: ആറാട്ടുപുഴ വലിയഴീക്കലിൽ വീടിനു തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വലിയഴീക്കൽ മുല്ലശേരിൽ വി. ബേബിയുടെ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയഴീക്കൽ റോഡിലൂടെ പോയ യുവാക്കളാണ് വീടിനുള്ളിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവരുടെ സമയോചിതമായ ഇടപെടലിൽ വീട്ടുകാരും നാട്ടുകാരും ഉടൻ വിവരം അറിയുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കായംകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിൽ വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. കട്ടിൽ, അലമാര, വസ്ത്രങ്ങൾ എന്നിവയ്ക്കൊപ്പം വസ്തുവിന്റെ പ്രമാണം ഉൾപ്പെടെയുള്ള സുപ്രധാന രേഖകളും കത്തിയമർന്നു. ബേബിയും കുടുംബവും മറ്റു മുറികളിലായിരുന്നു ഉറങ്ങിയിരുന്നത് എന്നതിനാൽ വലിയ ദുരന്തം ഒഴിവായി. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.