കൊച്ചി: നിര്‍മിതബുദ്ധി, നൂതന സാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടു ഐബിഎസ് സോഫ്റ്റ്വേര്‍ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി കൊച്ചി ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഫോടനമാണു നടക്കുന്നത്. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്‍മിതബുദ്ധി മാറുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എഐ ഡാഷ് ബോര്‍ഡിന്റെ സഹായത്തോടെ നിക്ഷേപപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചുകഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്‍മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ ക്കൊപ്പം സമൂഹവും സര്‍ക്കാരും മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .
ഐടി സെക്രട്ടറി സീറാം സാംബശിവറാവു, ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വേര്‍ സിഇഒ സൊമിത് ഗോയല്‍, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുര്‍ റഹ്മാന്, എപിഎഎക്സ് പാര്‍ട്ണര്‍ ഇന്ത്യാ മേധാവി ഹര്‍ജോത് ദാലിവാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.