തൃശൂർ: സംസ്ഥാന ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, രണ്ടുപതിറ്റാണ്ടായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന പുഴയ്ക്കൽ മൊബിലിറ്റി ഹബ് പദ്ധതിക്ക് ഇത്തവണയെങ്കിലും ശാപമോക്ഷമുണ്ടാകുമെന്ന പ്രതീക്ഷ യിലാണ് തൃശൂർ.
നഗരത്തിലേക്ക് ദീർഘദൂര ബസുകൾ പ്രവേശിക്കുന്നത് തടഞ്ഞ് സ്വരാജ് റൗണ്ടിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് 2005 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഈ ബൃഹദ്പദ്ധതിക്ക് അംഗീകാരം നൽകിയത്. എന്നാൽ ഭരണപരമായ ഉദാസീനതയും അവഗണനയും മൂലം ഈ സ്വപ്നപദ്ധതി പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
വർഷങ്ങൾനീണ്ട കാത്തിരിപ്പ്
രണ്ടു പതിറ്റാണ്ടു മുന്പാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് തൃശൂർ മൊബിലിറ്റി ഹബ് സൊസൈറ്റി രൂപീകരിക്കുകയും പൂങ്കുന്നം പുഴയ്ക്കൽ പാടശേഖരത്തിനുസമീപം കിൻഫ്രയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽനിന്ന് 10 ഏക്കർ സ്ഥലം 99 വർഷത്തെ ലീസിന് മൊബിലിറ്റി ഹബ്ബിനായി വിട്ടുനൽകുകയും ചെയ്തു.
2015ൽ മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളിൽ ഉൾപ്പെടുത്തി ഇതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. രാജൻ ജെ. പല്ലൻ മേയറായിരിക്കെ അന്നത്തെ എംഎൽഎ തേറമ്പിൽ രാമകൃഷ്ണൻ ഹബിന്റെ ഓഫീസും ഉദ്ഘാടനം ചെയ്തു. എന്നാൽ പിന്നീടുവന്ന പലവിധ സാങ്കേതിക കുരുക്കുകളും ഭരണമാറ്റവും കാരണം പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാവുകയായിരുന്നു.
വിഭാവനം ചെയ്തത് വൈറ്റില മാതൃക; ഒടുവിൽ നിരാശ...
കൊച്ചിയിലെ വൈറ്റില ഹബ്മാതൃകയിൽ തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പ്രഖ്യാപിച്ച പദ്ധതിയിൽ നിലവിൽ യാതൊരുവിധ നടപടികളും പുരോഗമിക്കുന്നില്ലെന്ന് കളക്ടറേറ്റിൽനിന്ന് ശങ്കരയ്യ റോഡ് സ്വദേശി മാമ്പുള്ളി വീട്ടിൽ എം. ആർ. സജീവ് കുമാറിനു ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
സ്ഥലം ലഭ്യമായിട്ടും തൃശൂരിന്റെ വികസനത്തിന് തുരങ്കംവയ്ക്കുന്ന രീതിയിൽ പദ്ധതി അട്ടിമറിച്ച അധികൃതർക്കെതിരേ ഇത്തവണ ബജറ്റിലും അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം
പദ്ധതി അടിയന്തരമായി പുനരുജ്ജീവിപ്പിക്കാൻ ബജറ്റിൽ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന തൃശൂർ സിറ്റിസൺ കൂട്ടായ്മ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ കെ.എം. ഷാജി, പി.കെ. ബഷീർ, സി.പി. ജോൺ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
സ്വകാര്യപൊതു പങ്കാളിത്തത്തോടെ അടുത്ത ആറു മാസത്തിനകം ഹബിന്റെ പ്രായോഗികതാ പഠനം പൂർത്തിയാക്കുക, ഭാവിയിൽ ഇ-ബസ് പദ്ധതികളുമായി ഇതിനെ ബന്ധിപ്പിക്കുക, നാറ്റ്പാക് അല്ലെങ്കിൽ ഇന്ത്യയിലെ പ്രമുഖ അർബൻ ട്രാൻസ്പോർട്ട് കൺസൾട്ടൻസിയായ അർബൻ മാസ് ട്രാൻസിറ്റ് കമ്പനി ലിമിറ്റഡ് പോലുള്ള ഏജൻസികളെക്കൊണ്ട് സമഗ്രമായ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നഗര വികസനത്തിന് ഈ ബജറ്റിലെങ്കിലും പച്ചക്കൊടി കാണിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Tags : nattu vishesham Puzhakkal Mobility Hub