മന്ദം കവലയിൽ ഓട്ടോസ്റ്റാൻഡിലുള്ള വഴിതെറ്റിക്കുന്ന മറ്റൊരു ബോർഡ്.
വടക്കഞ്ചേരി: യാത്രക്കാരെ കൺഫ്യൂഷനാക്കാൻ വടക്കഞ്ചേരി ടൗണിൽ വെറുതെ കുറെ സൂചനാ ബോർഡുകൾ. ഈ ബോർഡുകൾനോക്കി യാത്രചെയ്താൽ മറ്റെവിടെയെങ്കിലുമാകും എത്തിപ്പെടുക. നാഷണൽ ഹൈവേ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും മത്സരിച്ചാണ് ഇങ്ങനെ തെറ്റായ സൂചനാബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുള്ളത്.
തൃശൂരിൽനിന്നും പാലക്കാട് ഭാഗത്തേക്കു പോകുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകൾ പ്രത്യേകിച്ച് രാത്രിയിൽ വടക്കഞ്ചേരിയെന്നു പറഞ്ഞ് ബസ് നിർത്തുന്നത് റോയൽ ജംഗ്ഷനിലാണ്.
ദേശീയപാതയിൽനിന്നും ഹോട്ടൽ ഡയാനക്കടുത്ത് വച്ച് സർവീസ് റോഡിലേക്ക് തിരിഞ്ഞാണ് ബസുകൾ റോയൽ ജംഗ്ഷനിലെത്തുന്നത്. എന്നാൽ റോയൽ ജംഗ്ഷനിലുള്ള ഹൈവേ അഥോറിറ്റിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാരയങ്കാട് എന്നുമാത്രമാണ് എഴുതിവച്ചിട്ടുള്ളത്. ഇതിനാൽ വടക്കഞ്ചേരി ഇറങ്ങേണ്ട യാത്രക്കാർ കാരയങ്കാടെന്ന എഴുത്തുകണ്ട് വടക്കഞ്ചേരി ആയിട്ടില്ല എന്നുകരുതി ഇറങ്ങാതിരിക്കും.
സ്ഥലങ്ങൾ അറിയാത്ത കണ്ടക്ടറാണെങ്കിൽ സംശയം തീർക്കാനും വഴിയുണ്ടാകില്ല. സർവീസ് റോഡിൽനിന്നും ബസ് ഹൈവേയിൽ കയറി മുന്നോട്ടു പോകുമ്പോഴാണ് പന്തിക്കേടുതോന്നി വടക്കഞ്ചേരി കഴിഞ്ഞുവെന്ന് യാത്രകാർക്ക് മനസിലാവുക. പിന്നെ ബസിനുള്ളിൽ ബഹളമാകും.
ബസ് നിർത്തി യാത്രക്കാരെ പാതയോരത്ത് ഇറക്കി വിടും. യാത്രക്കാർ പിന്നെ പാതയോരത്ത് നിന്നുവലയണം. കുട്ടികളും പ്രായമായവരും ബാഗുകളും ഉണ്ടെങ്കിൽ അവർ വടക്കഞ്ചേരിയെ മൊത്തത്തിൽ ചീത്ത പറയും.
ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വടക്കഞ്ചേരി എന്നുകൂടി വലുതാക്കി എഴുതിച്ചേർത്താൽ യാത്രക്കാർക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. വഴിതെറ്റിക്കുന്ന മറ്റു ബോർഡുകളുള്ളത് വടക്കഞ്ചേരി ടൗൺ ബസാർ റോഡിൽ മന്ദം കവലയിലാണ്. ഈ സൂചനാ ബോർഡുകൾ നോക്കിപ്പോയാൽ വടക്കഞ്ചേരി എത്തലുണ്ടാകില്ല. വഴിതെറ്റിക്കുന്ന മറ്റൊരു ബോർഡും ഇതിനടുത്തുണ്ട്. ഓട്ടോറിക്ഷകൾ നിർത്തിയിടുന്ന സ്ഥലത്താണിത്. ഇതിനു പിന്നിലിപ്പോൾ എവിടെനിന്നോ ഇളക്കി കൊണ്ടുവന്ന ഒരു സൂചനാ ബോർഡും ചാരിവച്ചിട്ടുണ്ട്.
ഇതു യാത്രക്കാരുടെ തലയിൽവീണ് പരിക്കേൽക്കാനുള്ള സാധ്യതയുമുണ്ട്. യാത്രക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം ബോർഡുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഗുരു ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.