പത്തനംതിട്ട: ജില്ലയിലെ നെല്‍ കര്‍ഷകര്‍ സപ്ലൈകോയെ കൈവിടുന്നു. ഉത്പാദിപ്പിച്ച നെല്ല് ഇനി സ്വകാര്യ മില്ലുകളിലേക്ക് നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. നെല്ല് സംഭരണത്തിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 2163 കര്‍ഷകരാണ്. അഞ്ചു താലൂക്കുകളില്‍നിന്നായി 10,034 ടണ്‍നെല്ലാണ് ഇത്തവണ സപ്ലൈകോ സംഭരിച്ചത്.
തിരുവല്ല താലൂക്കില്‍നിന്നു മാത്രം 7224 ടണ്‍ നെല്ല് സംഭരിച്ചു. 1649 കര്‍ഷകരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കോഴഞ്ചേരി താലൂക്കില്‍ 267 കര്‍ഷകരില്‍നിന്ന് 1536 ടണ്‍ നെല്ലും 180 കര്‍ഷകരുള്ള അടൂരില്‍ 943 ടണ്‍ നെല്ലും മല്ലപ്പള്ളിയില്‍ 35 കര്‍ഷകരില്‍നിന്ന് 249 ടണ്ണും സംഭരിച്ചിട്ടുണ്ട്. സംഭരണത്തില്‍ ഏറ്റവും കുറവ് കര്‍ഷകര്‍ കോന്നി താലൂക്കിലാണ് 32 കര്‍ഷകരാണ് കോന്നിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവരില്‍നിന്ന് 82 ടണ്‍നെല്ല് മാത്രമാണ് സംഭരിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിയുള്ള അപ്പര്‍കുട്ടനാട് മേഖലയില്‍ മേയില്‍ കൊയ്ത്ത് പൂര്‍ത്തീകരിച്ചിരുന്നു.
ജില്ലയിലെ മുണ്ടകന്‍ കൃഷി വിളവെടുപ്പ് ജുണോടെയാണ് പൂര്‍ത്തിയായത്. ജില്ലയിലാകെ 2390 ഹെക്ടര്‍ സ്ഥലത്തുനിന്നു മാത്രമാണ് സപ്ലൈകോയ്ക്ക് നെല്ല് സംഭരിക്കാനായത്. എന്നാല്‍, 4000 ഹെക്ടറില്‍ അധികം സ്ഥലത്തു നെല്‍കൃഷി നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അവശേഷിച്ച കര്‍ഷകര്‍ സ്വകാര്യ മില്ലുകാര്‍ക്ക് നെല്ല് നേരിട്ട് നല്‍കുകയായിരുന്നു. ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുകയില്ല. സപ്ലൈകോ വഴി നെല്ല് സംഭരിക്കുമ്പോള്‍ സംഭരണ വില കിട്ടാന്‍ മാസങ്ങളോളം വേണ്ടി വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ പല കര്‍ഷകരും നേരിട്ട് നെല്ല് വില്‍ക്കുകയാണ് ചെയ്തത്. സപ്ലൈകോ വഴിനെല്ല് നല്കിയ വകയില്‍ 30 കോടി രൂപയിലധികം കര്‍ഷകര്‍ക്ക് ഈ സീസണില്‍ മാത്രം സംഭരണ വിലയായി കിട്ടാനുണ്ട്.
ഇതുമൂലം വായ്പ എടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷി ഇറക്കിയവര്‍ കൂടുതല്‍ കടക്കണിയിലാകുകയാണ്. തന്നെയുമല്ല അപ്പര്‍കുട്ടനാട് ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ പ്രധാന സംഭരണ പദ്ധതികളില്‍ നിന്നും സപ്ലൈകോ ഒഴിവാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
സപ്ലൈകോയുടെ അനാസ്ഥ
യഥാസമയം നെല്ല് സംഭരിക്കാതിരിക്കുകയും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെയും സപ്ലൈകോ നെല്‍ക്കര്‍ഷകരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ വില വായ്പയായിട്ടാണ് കേരളം നല്‍കുന്നത്.
തന്നെയുമല്ല വായ്പയായി നല്കുന്ന തുകയുടെ തിരിച്ചടവ് കര്‍ഷകര്‍തന്നെ ഏറ്റെടുക്കേണ്ടി വരുന്നു. ഇത്തരം വായ്പകളുടെ ഉത്തരവാദിത്വം കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്പിക്കില്ലെന്ന് സപ്ലൈകോയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരത്തേ ഉറപ്പു നല്‍കിയിരുന്നെങ്കിലും സപ്ലൈകോയുടെ ധാരണാപത്രം പ്രകാരം ഇതിന്റെ ബാധ്യത കര്‍ഷകര്‍ക്കാണെന്ന് കാണിച്ചിട്ടുണ്ട്.
തിരിച്ചടവ് താമസിച്ചാല്‍ കര്‍ഷകരുടെ സിവില്‍ സ്കോര്‍ കുറയുകയും അത് മറ്റു വായ്പകള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. കേന്ദ്രവിഹിതം അനുവദിച്ചാലും നെല്ലുവില സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തണമെന്നാണ് കേന്ദ്ര കൃഷിവകുപ്പും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വ്യവസ്ഥ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്തിയ മില്ലുകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കര്‍ഷകരെ ചൂഷണം ചെയ്യുന്നതും സപ്ലൈകോയ്ക്കു തിരിച്ചടിയായി.
പാടത്തു കൊയ്ത്ത് പൂര്‍ത്തിയായാലും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടപടികള്‍ സ്വീകരിക്കാറില്ല. മഴ നനയാതെയും കിളിര്ക്കാതെയും നെല്ല് സംരക്ഷിക്കേണ്ട ബാധ്യത കര്‍ഷകര്‍ക്കാണ്. സ്വകാര്യ മില്ലുകളുടെ ചൂഷണത്തിനു സപ്ലൈകോയും കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം.
ജില്ലയിലെ പ്രധാന നെല്‍കൃഷി കേന്ദ്രങ്ങള്‍
തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന അപ്പര്‍കുട്ടനാട് മേഖലയാണ് മലയോര ജില്ലയുടെ പ്രധാന നെല്ലറ. ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, മല്ലപ്പുഴശേരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ആറന്മുള പുഞ്ച. പമ്പാനദിയുടെ തീരത്തുള്ള പ്രധാന ജലസംഭരണി കൂടിയാണ് ഇത്.
അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം നെല്‍കൃഷിയുള്ളത് വള്ളിക്കോട് പാടശേഖരത്താണ്. നരിക്കുഴി കാരുവേലി, തലച്ചേറ് എന്നിവയും ഇതിന്റെ ഭാഗമാണ്. പന്തളം മേഖലയിലെ ഏറ്റവും വിസ്തൃതിയാര്‍ന്ന കരിങ്ങാലിപുഞ്ച ഇരുപ്പു കൃഷിക്കു പേരുകേട്ട വയലാണ്. ഓമല്ലൂര്‍, കൊടുമണ്‍ പഞ്ചായത്തുകളിലും വ്യാപകമായി നെല്‍കൃഷി ചെയ്തുവരുന്നുണ്ട്