ബംഗളൂരു: അത്യാവശ്യമായി നാട്ടിലേക്കു പോയ കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം. ഒടുവില്‍ ഉദ്യോഗസ്ഥന് നേരിട്ടു വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയതോടെ രണ്ടുദിവസമായി തുടരുന്ന പ്രചാരണത്തിനു പരിസമാപ്തിയാവുകയും ചെയ്തു.
കർണാടക വ്യവസായ വകുപ്പ് ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ഡൽഹി യാത്രയാണു പ്രശ്നമായത്. ഗ്യാനേന്ദ്ര കുമാറുമായി ബന്ധപ്പെടാനാവില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ആദ്യം പറഞ്ഞത്. കാണാതായെന്ന വിവരം ലഭിച്ചുവെന്നും എന്നാൽ ഔദ്യോഗിക പരാതി കിട്ടിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം ചൂടുപിടിച്ചു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഓഫീസർ എത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ചയ്ക്കുശേഷം ഇദ്ദേഹവുമായി ആശയവിനിമയത്തിന് കഴിഞ്ഞിരുന്നില്ല.
ഡൽഹിയിലേക്ക് ഗ്യാനേന്ദ്രകുമാർ വിമാനടിക്കറ്റ് ബുക്ക് ചെയ്തുവെന്നും കണ്ടെത്തി. ഇതിനിടെയാണ് ഉദ്യോഗസ്ഥന് നേരിട്ട് വിളിച്ച് യാത്രാകാരണം വിശദീകരിച്ചത്.
അടിയന്തരമായി നാട്ടിലേക്കു പോകേണ്ടിവന്നതും ഇതിനിടെ ഔദ്യോഗിക മൊബൈൽ പ്രവർത്തിക്കാതിരുന്നതും വിശദീകരിച്ചതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.