NRI
ഡാളസ്: അതിശൈത്യത്തെത്തുടർന്ന് നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ മഞ്ഞ് ഉരുകാൻ തുടങ്ങുമെങ്കിലും രാത്രിയിൽ താപനില വീണ്ടും താഴുന്നതോടെ റോഡുകളിൽ വെള്ളം ഉറഞ്ഞുകൂടി ബ്ലാക്ക് ഐസ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
പ്രധാന റോഡുകളിലെ മഞ്ഞ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും പാർക്കിംഗ് ലോട്ടുകളിലും ഇടറോഡുകളിലും ഐസ് നിറഞ്ഞുകിടക്കുന്നത് യാത്ര അപകടകരമാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം താപനില 32 ഡിഗ്രിക്ക് മുകളിൽ എത്തുമെങ്കിലും രാത്രിയോടെ വീണ്ടും തണുപ്പ് കടുക്കും. ഇത് ഉരുകിയ മഞ്ഞ് വീണ്ടും ഉറയ്ക്കാൻ കാരണമാകും.
ഈ വാരാന്ത്യത്തിൽ വീണ്ടും ഒരു ആർട്ടിക് ശൈത്യതരംഗം എത്താൻ സാധ്യതയുണ്ട്. ഇതിനൊപ്പം മഴയോ മഞ്ഞോ ഉണ്ടാകില്ലെങ്കിലും താപനില ക്രമാതീതമായി കുറയും. പൈപ്പുകൾ പൊട്ടാതിരിക്കാൻ ഇൻസുലേറ്റ് ചെയ്യണമെന്നും വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി നിർത്തണമെന്നും അധികൃതർ അറിയിച്ചു.
മരവിപ്പിക്കുന്ന തണുപ്പും മൂടൽമഞ്ഞും ബുധനാഴ്ച രാവിലെ വരെ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
NRI
മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ അഞ്ച് വയസുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസ്) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രീ-സ്കൂൾ വിദ്യാർഥിയായ ലിയാം റാമോസിനെ ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇവരെ പിന്നീട് ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ലിയാമിന്റെ കുടുംബത്തിന് നിലവിൽ അഭയാർഥി അപേക്ഷ നിലവിലുണ്ടെന്നും അവർ നിയമവിരുദ്ധമായല്ല രാജ്യത്ത് കഴിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അവർ കുറ്റവാളികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. പത്തു വയസുകാരിയും ഇതിൽ ഉൾപ്പെടുന്നു.
മിനസോട്ടയിൽ ഇമിഗ്രേഷൻ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ കയറാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ നയം നടപ്പാക്കിയെന്ന് സൂചന.
2025 മേയിലെ രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ജഡ്ജി ഒപ്പിട്ട സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ.
എന്നാൽ പുതിയ നയപ്രകാരം അഡ്മിനിസ്ട്രേറ്റീവ് വാറണ്ട് (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വീടുകളിൽ ബലം പ്രയോഗിച്ച് കയറാം.
മുൻകാലങ്ങളിൽ ഇത്തരം ഭരണപരമായ വാറണ്ടുകൾ വീടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഭരണഘടനയോ ഇമിഗ്രേഷൻ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.
പരിശീലനം ലഭിക്കാത്ത പുതിയ ഉദ്യോഗസ്ഥരെ പോലും ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് പ്രേരിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് വിലയിരുത്തപ്പെടുന്നു.
ജുഡീഷ്യൽ മേൽനോട്ടമില്ലാതെ വീടിനുള്ളൽ കയറുന്നത് അമേരിക്കൻ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
എന്നാൽ, നാടുകടത്തൽ ഉത്തരവ് ലഭിച്ചവർക്ക് നിയമപരമായ എല്ലാ അവസരങ്ങളും ലഭിച്ചുകഴിഞ്ഞതാണെന്നും ഉദ്യോഗസ്ഥർക്ക് ഇതിന് അധികാരമുണ്ടെന്നുമാണ് അധികൃതരുടെ വാദം.
ട്രംപ് ഭരണകൂടത്തിന് കീഴിൽ വൻതോതിലുള്ള നാടുകടത്തൽ നടപടികൾ തുടരുന്നതിനിടെയാണ് വിവാദപരമായ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
NRI
ഡാളസ്: ഹിൽട്ടൺ അനാറ്റോൾ ഹോട്ടലിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ എത്തിയ വിവരം ടിക് ടോക്കിലൂടെ പങ്കുവച്ച യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഹോട്ടലിലെ വാലെ ജീവനക്കാരിയായിരുന്ന ഗിയ(20) ആണ് പിരിച്ചുവിട്ടത്. കമ്പനിയുടെ സോഷ്യൽ മീഡിയ പോളിസി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, ജോലിയെക്കാൾ കൂടുതൽ താൻ വിലമതിക്കുന്നത് കുടുംബങ്ങളുടെ സുരക്ഷയ്ക്കാണ് എന്ന് ഗിയ പ്രതികരിച്ചു.
രാജ്യത്ത് വ്യാപകമായി കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം നടന്നത്.
NRI
വാഷിംഗ്ടൺ ഡിസി: 34 വർഷമായി അമേരിക്കയിൽ അനധികൃതമായി താമസിക്കുകയായിരുന്ന മെക്സിക്കൻ പൗരൻ റോസാലിയോ വാസ്ക്വസ് മീവിനെ ഐസിഇ അധികൃതർ നാടുകടത്തി. അമേരിക്കൻ പൗരത്വമുള്ള ആറ് കുട്ടികളുടെ ഏക സംരക്ഷകനായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ സെപ്റ്റംബർ 15ന് കുട്ടികളെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മീവിന് നിലവിൽ സാധുവായ വർക്ക് പെർമിറ്റും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു. കൂടാതെ, വിസയ്ക്കായുള്ള അപേക്ഷയിൽ അന്തിമ തീരുമാനം വരാനിരിക്കുകയായിരുന്നു.
2000-ൽ മീവിനെ ഒരിക്കൽ നാടുകടത്തിയിരുന്നതാണെന്നും പിന്നീട് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാലാണ് നടപടിയെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. അപേക്ഷകൾ നിലവിലുണ്ട് എന്നതുകൊണ്ട് ഒരാൾക്ക് രാജ്യത്ത് തുടരാൻ നിയമപരമായ അവകാശമില്ലെന്നും അധികൃതർ വ്യക്തമാക്കി.
തടങ്കലിലായിരുന്ന സമയത്ത് രക്തസമ്മർദത്തിനുള്ള മരുന്നുകൾ പോലും മീവിന് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വെളിപ്പെടുത്തി. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജനുവരി മുതൽ ഇതുവരെ ഏകദേശം ആറ് ലക്ഷത്തിലധികം ആളുകളെ അമേരിക്കയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) യുടെ കൊലപാതകത്തിനു കാരണം ജോ ബൈഡൻ ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ).
“ക്യൂബയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് സ്വന്തം കുടുംബം നോക്കിനിൽക്കേ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയത്. ഈ ക്രിമിനലിനെ ക്യൂബ തിരിച്ചെടുക്കാൻ വിസമ്മതിച്ചപ്പോൾ, ബൈഡൻ ഭരണകൂടം അയാളെ അമേരിക്കയുടെ തെരുവുകളിലേക്കു തുറന്നുവിട്ടു”- ഐസിഇ എക്സിൽ കുറിച്ചു.
ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽവച്ച് സഹപ്രവർത്തകനായ യോർഡാനിസ് കോബോസ് മാർട്ടിനേസ് (37) ആണ് ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ച് തലയറത്തു കൊന്നത്.