ലണ്ടൻ: ഫുട്ബോൾ നിയമങ്ങളിൽ മാറ്റവുമായി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി). 2026-27 സീസണ് മുതൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ നിയമങ്ങളിലും മാറ്റം ബാധകമാണ്. ജൂണ്‍ 11ന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്.
വിവേചനം ഇല്ലാതാക്കുക, സമയം പാഴാക്കൽ കുറയ്ക്കുക, മത്സര വേഗത വർധിപ്പിക്കുക, മത്സരം കൂടുതൽ ആസ്വാദ്യകരമാക്കുക തുടങ്ങിയവയാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് ഫിഫ അധികൃതർ വ്യക്തമാക്കി.
എതിരാളികളോടോ റഫറിയോടോ സംസാരിക്കുന്പോൾ വാ പൊത്തുന്നത് താരത്തെ പുറത്താക്കുന്നതിലേക്ക് നയിക്കാം. വിവേചനപരമോ അപമാനകരമോ കായികവിരുദ്ധമോ ആയ സംഭാഷണങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മനഃപൂർവം കളം വിടുന്ന കളിക്കാരനെ മത്സരത്തിൽനിന്ന് പുറത്താക്കും. കളിക്കാരെ കളം വിടാൻ പ്രേരിപ്പിക്കുന്ന ടീം ഒഫീഷ്യലുകൾക്കും ഈ നിയമം ബാധകമാകും.
ഗോൾകീപ്പർമാർക്ക് 8 സെക്കൻഡ് നിയമം: പുതിയ നിയമപ്രകാരം ഗോൾകീപ്പർക്ക് പെനാൽറ്റി ബോക്സിനുള്ളിൽ പന്ത് കൈയില്‍ വയ്ക്കാവുന്ന പരമാവധി സമയം എട്ട് സെക്കൻഡ് മാത്രമായിരിക്കും. ഇതിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചാൽ എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും.
കൗണ്ട്ഡൗണ്‍: ത്രോ-ഇന്നുകളോ ഗോൾ കിക്കുകളോ എടുക്കാൻ കളിക്കാർ മനഃപൂർവം വൈകിച്ചാൽ റഫറിമാർക്ക് അഞ്ച് സെക്കൻഡ് വിഷ്വൽ കൗണ്ട്ഡൗണ്‍ ആരംഭിക്കാം. ഈ സമയത്തിനുള്ളിൽ കളി പുനരാരംഭിച്ചില്ലെങ്കിൽ പന്തിന്റെ നിയന്ത്രണം എതിർ ടീമിന് ലഭിക്കും.
സബ്സ്റ്റിറ്റ്യൂഷനുകൾക്ക് സമയപരിധി: പിൻവലിക്കപ്പെടുന്ന കളിക്കാരൻ സബ്സ്റ്റിറ്റ്യൂഷൻ സിഗ്നൽ വന്ന് 10 സെക്കൻഡിനുള്ളിൽ മൈതാനത്തിന് പുറത്തുപോകണം.
പരിക്കേറ്റ കളിക്കാരെ മൈതാനത്തിന് പുറത്ത് പരിശോധിക്കൽ: മൈതാനത്ത് വെച്ച് പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വരികയോ പരിക്കുമൂലം കളി തടസപ്പെടുകയോ ചെയ്താൽ കളി പുനരാരംഭിക്കുന്പോൾ ആ കളിക്കാരൻ നിർബന്ധമായും മൈതാനത്തിന് പുറത്തുപോകണം. പിന്നീട് കുറഞ്ഞത് ഒരു മിനിറ്റ് കഴിഞ്ഞ ശേഷമേ തിരികെ കയറാൻ അനുവാദമുള്ളൂ.
വിപുലീകരിച്ച വാർ സംവിധാനം: മുന്‍പ് നേരിട്ടുള്ള ചുവപ്പ് കാർഡുകൾ മാത്രമാണ് വിഎആർ പരിശോധിച്ചിരുന്നതെങ്കിൽ ഇനി മുതൽ രണ്ടാമത്തെ മഞ്ഞക്കാർഡ് (തുടർന്ന് ലഭിക്കുന്ന ചുവപ്പ് കാർഡ്), മാറിപ്പോകുന്ന കളിക്കാരുടെ ഐഡന്റിറ്റി, തെറ്റായി അനുവദിച്ച കോർണർ കിക്കുകൾ എന്നിവയും വാറിന്റെ പരിധിയിൽ വരും.