ബ്രീൽ എംബോളോ റഫറിയുമായി സംസാരിക്കുന്നു
ഡാലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിന് പിന്നിൽ വാർ റഫറിയിംഗിലെ ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയ റഫറിയുടെ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ഔദ്യോഗികമായി വ്യക്തമാക്കി.
മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവ് നടത്തുന്നതിനിടെ 72-ാം മിനിറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളോ വീണപ്പോൾ റഫറി പാരഡെസിന് മഞ്ഞക്കാർഡ് കാണിച്ചു. എന്നാൽ പാരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് വാദിച്ചതിനെ തുടർന്ന് വിഎആർ ഇടപെടുകയും റഫറി മോണിറ്റർ പരിശോധിക്കുകയും ചെയ്തു. ഫൗൾ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ റഫറി, തനിക്കെതിരെ 'ഡൈവിംഗ്' നടത്തി പറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയായിരുന്നു.
എന്നാൽ, ഒരു ഫൗൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പുനഃപരിശോധിച്ച് കാർഡ് തിരുത്താൻ വാർ സംവിധാനത്തിന്(VAR) അനുമതിയില്ലെന്ന് ഐഎഫ്എബി നിയമം വ്യക്തമാക്കുന്നു. റഫറി തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെന്ന് ഉറപ്പുവരുത്തുന്ന 'മിസ്റ്റേക്കൺ ഐഡന്റിറ്റി' സന്ദർഭങ്ങളിൽ മാത്രമാണ് വാർ ഉപയോഗിക്കേണ്ടത്. നിയമം തെറ്റായി വ്യാഖ്യാനിച്ച് വാർ ഇടപെട്ടതാണ് എംബോളോയുടെ പുറത്താകലിലേക്ക് നയിച്ചത്.
പ്രധാന താരം പുറത്തായി 10 പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡ്, അർജന്റീനയ്ക്കെതിരേ 3-1ന് തോൽക്കുകയായിരുന്നു. മത്സരത്തിലുടനീളം റഫറിയും വാറും അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് സ്വിസ് ടീമും ആരാധകരും രംഗത്തെത്തിയിരുന്നു. ഐഎഫ്എബിയുടെ പുതിയ വെളിപ്പെടുത്തലോടെ അർജന്റീനയുടെ വിജയത്തിനുമേൽ വീണ്ടും വിവാദനിഴൽ വീണിരിക്കുകയാണ്.
Tags : IFAB Fifa World Cup controversy Argentina Deepika DeepikaNewspaper NewsUpdate Headlines