മെൽബൺ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 ഓസ്ട്രേലിയൻ വനിതകളും കുട്ടികളും സിറിയയിൽനിന്നു തിരിച്ചെത്തി.
രണ്ടു വിമാനങ്ങളിലായി ചൊവ്വാഴ്ച മെൽബണിലും സിഡ്നിയിലുമാണ് ഇവർ ഇറങ്ങിയത്. ഇവർക്കെതിരേ നിയമനടപടികൾ ഉണ്ടായേക്കാമെന്ന് ഓസ്ട്രേലിയൻ സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഏഴു സ്ത്രീകളും 12 കുട്ടികളുമടങ്ങുന്ന സംഘം ഖത്തർ എയർവേസ് വിമാനത്തിലാണ് എത്തിയത്. സമാന സാഹചര്യമുണ്ടായിരുന്ന 13 പേരുടെ മറ്റൊരു സംഘം രാജ്യത്തു തിരിച്ചെത്തി മൂന്നാഴ്ച തികയുമുമ്പാണ് പുതിയ സംഘത്തിന്റെ വരവ്.
രണ്ടു സ്ത്രീകളും ഏഴു കുട്ടികളും മെൽബണിലും നാലു സ്ത്രീകളും ആറു കുട്ടികളും സിഡ്നിയിലുമാണ് വിമാനമിറങ്ങിയതെന്ന് പോലീസും സുരക്ഷാ ഏജൻസികളും അറിയിച്ചു.
നിലവിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
മടങ്ങിയെത്തിയവരിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രി ടോണി ബർക്ക് പറഞ്ഞു.