International
വത്തിക്കാൻ: ആര്, എപ്പോൾ, എങ്ങനെ ഒരു രാജ്യത്തേക്കു പ്രവേശിക്കണമെന്നു തീരുമാനിക്കാൻ ഒാരോ രാജ്യത്തിനും അവകാശമുണ്ടെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്റെ വിവേചനാധികാരമാണ്. അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഒാഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.
ബിഷപ്പുമാരുടെ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു ലെയോ പാപ്പാ പറഞ്ഞു. എല്ലാ കത്തോലിക്കരുടെയും സന്മനസുള്ള ആളുകളുടെയും ശ്രദ്ധ അതിലേക്കു ഞാൻ ക്ഷണിക്കുകയാണ്.
കുടിയേറ്റ നയം നടപ്പിലാക്കുമ്പോൾ, ആളുകളോടു മനുഷ്യത്വപരമായി പെരുമാറാനും അവർക്കുള്ള അതേ മാന്യതയോടെ ഇടപെടാനുമുള്ള വഴികൾ നാം തേടണം. ആളുകൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ, അവരോടു പെരുമാറാൻ വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73 വയസുകാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.
വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.