തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ മത്സരം സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആയിരക്കണക്കിന് ഇളംമനസുകളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ ഉണർത്താനും മത്സരം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ദീപിക കളർ ഇന്ത്യ' സീസൺ അഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു ബൃഹത് സംരംഭം ഒരുക്കുന്ന ദീപിക മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് "ദീപിക കളർ ഇന്ത്യ' മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഇന്നലെ സ്കൂളുകൾ പ്രവർത്തിച്ച ജില്ലകളിലെല്ലാം മത്സരം നടത്തി. ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കാളികളായത്. ഇന്നലെ അവധിയായിരുന്ന സ്കൂളുകളിൽ സൗകര്യപ്രദമായ അടുത്ത പ്രവൃത്തിദിനത്തിൽ മത്സരം നടക്കും.
കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, തെലുങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്കൂളുകളിലും ഇന്നലെ മത്സരം നടന്നു.