കൊച്ചി: ലക്ഷങ്ങൾ മുടക്കി വീടിനുമുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ, കെഎസ്ഇബി നെറ്റ് മീറ്റർ നൽകാത്തതു കാരണം പ്ലാന്റ് പ്രവർത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിൽ.
കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന മീറ്റർ ക്ഷാമം മൂന്നു മാസമായി അതിരൂക്ഷമാണ്. അപേക്ഷ നൽകി മാസങ്ങൾ കാത്തിരിക്കേണ്ടിവരികയാണ് ഉപഭോക്താക്കൾക്ക്. മീറ്റർ ക്ഷാമം എന്നുതീരുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്ക് ഉത്തരമില്ല.
വീട്ടുകാർ കെഎസ്ഇബിക്ക് നൽകുന്നതും കെഎസ്ഇബി ലൈനിൽനിന്ന് ഉപയോഗിക്കുന്നതുമായ വൈദ്യുതി തിട്ടപ്പെടുത്തുന്നതിനാണു നെറ്റ് മീറ്റർ സ്ഥാപിക്കുന്നത്. കെഎസ്ഇബി വയ്ക്കുന്ന മീറ്ററിന് ആജീവനാന്തം വാടക നൽകണം. ഇതിനോടു താത്പര്യമില്ലാത്തവർക്കു സ്വന്തമായി മീറ്റർ വാങ്ങിവയ്ക്കാം.
6000 രൂപവരെയാണു പുറത്ത് മീറ്ററിന്റെ വില. അഞ്ചു വർഷം വരെ മാത്രമേ ഇത്തരം മീറ്ററുകൾക്ക് വാറന്റിയുള്ളൂ. 30 രൂപ വീതം വാടക നൽകണമെങ്കിലും ആജീവനാന്ത സൗജന്യ വാറന്റിയുള്ളതിനാൽ കെഎസ്ഇബി മീറ്റർ സ്ഥാപിക്കാനാണ് വീട്ടുകാർക്ക് താത്പര്യം.
നെറ്റ് മീറ്റർ കിട്ടാനില്ലാത്തതുകൊണ്ട് സ്വന്തമായി മീറ്റർ വാങ്ങി വയ്ക്കാനാണ് കെഎസ്ഇബി നിർദേശിക്കുന്നത്. അതേസമയം ഉത്തരവാദിത്വം ഏറ്റെടുക്കാൻ കെഎസ്ഇബി തയാറാകില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാനാണു മീറ്റർക്ഷാമം വരുത്തിത്തീർക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
പുതിയ സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇപ്പോൾ വാങ്ങിയ മീറ്റർ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയുമുണ്ട്.