ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുമായി ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.
ഡെന്മാർക്ക് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘ആവിക്ലി’ എന്ന ബ്രാൻഡ് നാമത്തിൽ ‘ഇക്കോഡെക്’ ഇൻസുലിൻ വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ മരുന്ന്.
നിലവിൽ പ്രമേഹരോഗികൾ ദിവസവും ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സ്ഥാനത്ത് പുതിയ മരുന്ന് ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയാകും. ഇതോടെ വർഷത്തിൽ വേണ്ടിവരുന്ന കുത്തിവയ്പുകളുടെ എണ്ണം 365ൽനിന്നും വെറും 52 ആയി കുറയും. ശരീരത്തിൽ പ്രവേശിച്ചശേഷം ഏഴു ദിവസത്തേക്ക് കൃത്യമായ അളവിൽ ഇൻസുലിൻ പുറത്തുവിടാൻ തക്കവണ്ണമാണ് ഇതിന്റെ തന്മാത്രാഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൃത്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷമാണ് വ്യാഴാഴ്ച ഈ മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നടന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദിവസേനയെടുക്കുന്ന ഇൻസുലിനേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദിവസേനയുള്ള ഇൻസുലിനിൽനിന്നും പുതിയ രീതിയിലേക്ക് മാറുന്നതിനുമുന്പ് കൃത്യമായ ഡോസ് നിശ്ചയിക്കാൻ പ്രമേഹരോഗ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.