കയ്റോ: പരസ്പരം രൂക്ഷ ആക്രമണവുമായി യുഎസും ഇറാനും. ജോർദാനിലെ തങ്ങളുടെ താവളത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി യുഎസ് സേന ഇറാനിലുടനീളം കനത്ത വോമ്യാക്രമണം നടത്തി.
കഴിഞ്ഞയാഴ്ച ബോംബാക്രമണം താത്കാലികമായി നിർത്തിവച്ചതിനുശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.
കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു. ചൈനീസ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി.
ജോർദാനിലേക്ക് ഇന്നലെയും ഇറാൻ മിസൈൽ വർഷം നടത്തി. അഞ്ചു മിസൈലുകൾ തകർത്തെന്ന് ജോർദാൻ അറിയിച്ചു. ജോർദാനു നേർക്കുള്ള ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റവലൂഷണറി ഗാർഡ് കേന്ദ്രങ്ങൾ, ഡ്രോൺ, മിസൈൽ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഖെഷം ദ്വീപിലെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ദന്പതികളും രണ്ടു വയസുള്ള കുട്ടിയുമാണു മരിച്ചത്. ബുധനാഴ്ച ഈജിപ്ഷ്യൻ തുറമുഖമായ ഡമിയേറ്റയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രകൃതിവാതക കപ്പലുകൾക്കു തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ അറിയിച്ചു.
യുഎസ് ഉടമസ്ഥതയിലുള്ള ഫ്ലോട്ടിംഗ് സംഭരണ സംവിധാനവും ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഈജിപ്റ്റ് യുഎസ്-ഇറാൻ സമാധാന ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ്. ഈജിപ്റ്റിൽ ഇതുവരെ നേരിട്ടുള്ള ആക്രമണം ഉണ്ടായിട്ടില്ല. ഇറാനോ കൂട്ടാളികളോ ആണ് ഈജിപ്റ്റിൽ ആക്രമണം നടത്തിയതെങ്കിൽ മേഖലയിൽ സംഘർഷം വ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച യുഎസ്-സൗദി സംയുക്ത ആക്രമണത്തിൽ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങളും ആറ് ഇറേനിയൻ ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ്-ഇറാൻ സംഘർഷം കനത്തത്.