കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ച പൂർത്തിയാകുന്നതോടെ മോചനത്തിനുള്ള വഴി തെളിയും. ശിക്ഷാ കാലാവധി കഴിയുന്ന മുറയ്ക്ക് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വീസ നൽകുന്നതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാ തീയതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിൽ, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട്) ഇന്ത്യൻ എംബസി തയാറാക്കിയതായി സാമൂഹികപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയുമായ സിദ്ദിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും വിഷയത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ മോചനം സാധ്യമാകുമെന്നും സഹായ സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടി ദയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
Tags : Abdul Rahim Efforts release intensify