ഡിട്രോയിറ്റ്: ആഗോളതലത്തിൽ പ്രാർഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലൈൻ അതിന്റെ പ്രവർത്തനപഥത്തിൽ 12 വർഷങ്ങൾ പിന്നിട്ടതിന്റെ കൃതജ്ഞതാ നിർഭരമായ വാർഷികാഘോഷം സംഘടിപ്പിച്ചു.
ചൊവ്വാഴ്ച നടന്ന 626-ാമത് സെഷൻ വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 12 വർഷക്കാലം ദൈവം നൽകിയ വിശ്വസ്തതയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഫോൺ കോൺഫറൻസിലൂടെ ഈ സംഗമത്തിൽ അണിചേർന്നു.
വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ.ഫാ.ഡോ. അലക്സാണ്ടർ കുര്യൻ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. യെശയ്യാ പ്രവാചകന്റെ പുസ്തകത്തിന്റെ 16-ാം അധ്യായത്തിന്റെ 22-ാം വാക്യത്തെ ആസ്പദമാക്കി ജീവിതത്തിലെ പ്രതിസന്ധികളിൽ പ്രാർഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവിക കരുതലിനെക്കുറിച്ചും അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവേകി.
ഡിട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏവരെയും സ്വാഗതം ചെയ്തു. ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ചിലെ റവ. കെ.ബി. കുരുവിള പ്രാർഥനയ്ക്കും ആശംസകൾക്കും നേതൃത്വം നൽകി.
ബാൾട്ടിമോറിൽ നിന്നുള്ള ശമുവേൽ എ. തോമസ് നിശ്ചയിക്കപ്പെട്ട സങ്കീർത്തനങ്ങൾ 34:1-9 ഭാഗം വായിച്ചു. ഫിലഡൽഫിയയിൽ നിന്നുള്ള ജോസ് തോമസ് ഗാനാലാപനത്തിലൂടെയും ആശംസകളിലൂടെയും ശുശ്രൂഷയിൽ പങ്കുചേർന്നു.
ഐപിഎൽ ന്യൂയോർക്കിലെ പാസ്റ്റർ ഡോ. എം.എസ്. സാമുവൽ, ഡാളസിൽ നിന്നുള്ള പി.പി. ചെറിയാൻ എന്നിവർ വാർഷികാഘോഷങ്ങൾക്ക് ആശംസകൾ നേർന്നു. അറ്റ്ലാന്റയിൽ നിന്നുള്ള എബ്രഹാം മാത്യു (സണ്ണി) പ്രത്യേക പ്രാർഥനകൾക്ക് നേതൃത്വം നൽകി.
ഹൂസ്റ്റണിലെ ടി.എ. മാത്യു നന്ദിയും അറിയിപ്പുകളും നടത്തി. തുടർന്ന് റവ. ജേക്കബ് ജോർജ് (ഹൂസ്റ്റൺ) സമാപന പ്രാർഥനയും ആശീർവാദവും നൽകി സമ്മേളനം അവസാനിപ്പിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
ഐപിഎല്ലിന്റെ 627-ാമത് സെഷൻ അടുത്ത ചൊവ്വാഴ്ച (മേയ് 19) നടക്കും. ടൊറന്റോ കനേഡിയൻ മാർത്തോമ്മാ ചർച്ച് വികാരി റവ. സുബിൻ ജോൺ മുഖ്യപ്രഭാഷണം നടത്തും. 12 വർഷമായി ഐപിഎൽ പ്രാർഥനാ ശുശ്രൂഷയെ പിന്തുണയ്ക്കുന്ന എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.