പുണെയിൽ തെരുവുനായയുമായി ബന്ധപ്പെട്ടുണ്ടായ ഒരു റോഡ് തർക്കത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കാബ് ഡ്രൈവറും രണ്ട് സ്ത്രീകളും തമ്മിൽ നടന്ന വാഗ്വാദമാണ് വീഡിയോയിലുള്ളത്.
റോഡിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയ തെരുവുനായയെ ഇടിക്കാതെ ഡ്രൈവർ കഷ്ടപ്പെട്ട് വാഹനം നിർത്തി അപകടം ഒഴിവാക്കുകയായിരുന്നു.
എന്നാൽ, നായയ്ക്ക് പരിക്കേറ്റെന്ന് ആരോപിച്ച് അതുവഴി വന്ന രണ്ട് സ്ത്രീകൾ ഡ്രൈവറെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സംഭവം വലിയൊരു ചർച്ചയായി മാറിയത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലൂടെയാണ്.
ഡ്രൈവർ മനഃപൂർവ്വം ഒന്നും ചെയ്തിട്ടില്ലെന്നും അപകടം ഒഴിവാക്കുകയാണ് ചെയ്തതെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, നായയുടെ വേദന പരിഗണിക്കണമെന്നും ഡ്രൈവർമാർ കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നുമാണ് മറുവിഭാഗത്തിന്‍റെ പക്ഷം.
വാഗ്വാദത്തിനിടെ സ്ത്രീകളിൽ ഒരാളെ നായ കടിക്കാൻ ശ്രമിച്ചതായും വേദനകൊണ്ട് അവർ അലറുന്നതായും വീഡിയോയിലുണ്ട്. സംഭവം നടന്ന തീയതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, റോഡിലെ സുരക്ഷയെക്കുറിച്ചും മൃഗങ്ങളോടുള്ള മനോഭാവത്തെക്കുറിച്ചും വലിയ ചർച്ചകളാണ് ഈ വീഡിയോയ്ക്ക് താഴെ നടക്കുന്നത്.