സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യങ്ങൾ പലപ്പോഴും കൗതുകം ഉണർത്തുന്നവയാണ്. എന്നാൽ ചിലപ്പോഴെങ്കിലും അവ കാണുന്നവരുടെ രക്തം തിളപ്പിക്കുന്ന രീതിയിലുള്ള ക്രൂരതകളോ വിവേകശൂന്യമായ പ്രവർത്തികളോ ആയി മാറാറുമുണ്ട്.
അത്തരത്തിൽ സോഷ്യൽ മീഡിയയെ ഒന്നടങ്കം പ്രകോപിപ്പിച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ട് ബൈക്കുകളിലായി പോകുന്ന ഒരു സംഘം യുവാക്കൾ നടുറോഡിൽ സിമന്റ് പൊടി പറത്തിക്കൊണ്ട് അഭ്യാസപ്രകടനം നടത്തുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
സ്വന്തം ആനന്ദത്തിനായി മറ്റുള്ളവരുടെ ജീവൻ പണയപ്പെടുത്തുന്ന ഇവരുടെ പ്രവർത്തി 'സീറോ സിവിക് സെൻസ്' അഥവാ സാമാന്യ മര്യാദയുടെ അഭാവമാണ് തുറന്നുകാട്ടുന്നത്. ഹെൽമെറ്റ് പോലും ധരിക്കാതെ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഈ യുവാക്കളുടെ യാത്ര.
ബൈക്ക് ഓടിച്ചു കൊണ്ടിരിക്കെ സിമന്റ് ചാക്ക് പൊട്ടിച്ച് റോഡിലുടനീളം അത് വിതറുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം മുഴുവൻ കിലോമീറ്ററുകളോളം സിമന്റ് പൊടി കൊണ്ട് നിറയുകയും പിന്നാലെ വന്ന വാഹനയാത്രക്കാർക്ക് കാഴ്ച തടസപ്പെടുകയും ചെയ്തു.
വായു മലിനീകരണം രാജ്യത്ത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യത്തിൽ, അന്തരീക്ഷത്തിലേക്ക് മനഃപൂർവ്വം ഇത്രയധികം പൊടിപടലങ്ങൾ പടർത്തുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ്.
റോഡിലൂടെ പോകുന്ന മറ്റ് വാഹനയാത്രക്കാരുടെ കണ്ണിൽ ഈ സിമന്റ് പൊടി വീണാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കും. കാഴ്ച മങ്ങുന്നതിലൂടെ വലിയ അപകടങ്ങൾ സംഭവിക്കാനും ജീവൻ നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.
കൂടാതെ സിമന്റ് പൊടി ശ്വസിക്കുന്നത് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും വഴിവെക്കും. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഇത്തരം സാമൂഹിക വിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇവർക്ക് ലൈസൻസും വാഹനവും നൽകുന്നത് പുനഃപരിശോധിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.