രാജ്യത്ത് ഇന്ധനവില വർധനവ് ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ ഉത്തർപ്രദേശിലെ മഥുരയിൽ നിന്നും ഞെട്ടലുമുണ്ടാക്കുന്ന ഒരു തട്ടിപ്പ് വിവരം പുറത്തുവന്നു. ജമുനാപാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ആഡംബര വാഹനവുമായി യുവാവ് കടന്നുകളഞ്ഞത്.
സാധാരണ ഒരു ഉപഭോക്താവെന്ന രീതിയിലാണ് കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാർ കാർ പമ്പിലേക്ക് എത്തിയത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു എന്ന കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
വണ്ടി നിർത്തിയ ശേഷം ഡ്രൈവർ ആവശ്യപ്പെട്ടതനുസരിച്ച് പമ്പ് ജീവനക്കാരൻ വണ്ടിയിൽ ഡീസൽ നിറച്ചു. എന്നാൽ ഇന്ധനം നിറച്ച് കഴിഞ്ഞ് പണം വാങ്ങാനായി ജീവനക്കാരൻ അടുത്തേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ വണ്ടി പെട്ടെന്ന് മുന്നോട്ട് എടുക്കുകയും അതിവേഗത്തിൽ പമ്പിൽ നിന്നും ഓടിച്ചുപോവുകയുമായിരുന്നു.
പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ പമ്പ് ജീവനക്കാർ വാഹനത്തെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അമിതവേഗതയിലായിരുന്ന കാറിനെ പിടികൂടാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് പമ്പ് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
നമ്പർ പ്ലേറ്റില്ലാത്ത കറുത്ത ഥാറും അതിന്റെ ഡ്രൈവറും നടത്തിയ ഈ തട്ടിപ്പിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പെട്രോൾ പമ്പ് ഉടമകളുടെ പരാതിയിൽ കേസെടുത്ത പോലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.