ടെഹ്റാൻ: ഇറാനും അമേരിക്കയും കഴിഞ്ഞദിവസം ജനീവയിൽ നടത്തിയ മൂന്നാംവട്ട ആണവ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളില്ലെങ്കിലും വലിയ പുരോഗതി ഉണ്ടായതായി മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസെയ്ദി അറിയിച്ചു.
ചർച്ചകൾ തുടരും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടക്കമുള്ളവരുമായി താൻ ചർച്ച നടത്തുമെന്നും അൽബുസെയ്ദി കൂട്ടിച്ചേർത്തു.
അമേരിക്കയുമായി ചില കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും ഭിന്നതകൾ തുടരുന്നതായി, ജനീവ ചർച്ചയിൽ ഇറാനെ പ്രതിനിധീകരിച്ച വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
അടുത്ത ചർച്ച ഒരാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ വൃത്തങ്ങൾ പ്രതികരണത്തിനു തയാറായില്ല. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം നേടിടേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
യുഎസ് എംബസി ജീവനക്കാർക്ക് മടങ്ങാൻ അനുമതി
ടെൽ അവീവ്: ഇസ്രയേലിലെ അമേരിക്കൻ എംബസി ജീവനക്കാർക്ക് ആവശ്യമെങ്കിൽ മടങ്ങാൻ അനുമതി. അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന ആശങ്കകൾക്കിടെയാണിത്. അമേരിക്കയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നല്കിയതായി യുഎസ് അംബാസഡർ മൈക്ക് ഹക്കബി ഇ-മെയിലിലൂടെ ജീവനക്കാരെ അറിയിക്കുകയായിരുന്നു.