മസ്കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ ഫെബ്രുവരി ആറ് വെള്ളിയാഴ്ച ഒമാനിലെ മസ്കറ്റിൽ നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു. നേരത്തെ ചർച്ചകൾ പാളിപ്പോയെന്ന വാർത്തകൾ വന്നിരുന്നെങ്കിലും, അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒമാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് അമേരിക്ക തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയത്. ഇറാനുമായി മറ്റ് വിഷയങ്ങൾ (ബാലിസ്റ്റിക് മിസൈലുകൾ, പ്രാദേശിക തീവ്രവാദം) കൂടി ചർച്ച ചെയ്യണമെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിലപാട്. എന്നാൽ, ഇപ്പോൾ ആണവ വിഷയത്തിൽ മാത്രം ചർച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക താത്കാലികമായി അംഗീകരിച്ചു.
ബാലിസ്റ്റിക് മിസൈൽ പദ്ധതിയെക്കുറിച്ചും മിഡിൽ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകളെ സഹായിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആണവ പദ്ധതി ഒഴികെയുള്ള കാര്യങ്ങൾ ചർച്ചാവിഷയമല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ മുടങ്ങിയത്. ഒടുവിൽ വിദേശകാര്യ മന്ത്രിമാരുടെ ഇടപെടലിലൂടെയാണ് ചർച്ചകൾ പുനഃസ്ഥാപിച്ചത്.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് മസ്കറ്റിൽ ചർച്ചകൾ ആരംഭിക്കുക. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തതിന് ഒമാൻ സർക്കാരിന് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ കടുക്കുന്നതിനിടെ അമേരിക്കൻ നാവികസേന മേഖലയിൽ കൂടുതൽ കപ്പലുകളെ വിന്യസിക്കുകയും ഒരു ഇറാനിയൻ ഡ്രോണിനെ വെടിവെച്ചിടുകയും ചെയ്തതോടെ സാഹചര്യം സംഘർഷഭരിതമായിരുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് ചർച്ചകൾ നടക്കുന്നത്.
ഇറാൻ ആണവായുധം നിർമ്മിക്കുന്നതിൽ നിന്ന് തടയുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും, മറ്റ് ഉപരോധങ്ങൾ നീക്കം ചെയ്യണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ ചർച്ചകൾ മേഖലയിലെ സമാധാനശ്രമങ്ങളിൽ നിർണായകമാകും.
Tags : Iran-US talks Oman