ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരേ ഗുരുതരമായ ലൈംഗികപീഡന ആരോപണവുമായി വിദ്യാർഥിനികൾ രംഗത്ത്. പത്തിലധികം വിദ്യാർഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. വിഷയം സർവകലാശാലയുടെ ആഭ്യന്തര പരാതിപരിഹാര സമിതി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കാമ്പസിനുള്ളിൽ താമസിക്കുന്ന പ്രഫസർ, അവധിദിവസങ്ങളിലെ ഒത്തുചേരലുകൾക്കായി വിദ്യാർഥിനികളെ സ്വന്തം വസതിയിലേക്കു ക്ഷണിക്കുകയും അവിടെവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. കൂടാതെ, ക്ലാസിൽ അശ്ലീല പരാമർശങ്ങൾ നടത്തിയതായും വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പറയുന്നു.
ഒരു മാസം മുമ്പാണ് ആദ്യ പരാതി നൽകിയത്. അടുത്തിടെ സമാനമായ ആരോപണങ്ങളുമായി കൂടുതൽ പരാതികൾ ഉയർന്നതോടെ മുതിർന്ന വിദ്യാർഥികളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തനിക്കെതിരേയുള്ള പരാതികളെക്കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ആരോപണവിധേയനായ പ്രഫസർ പ്രതികരിച്ചു.
വിഷയം നിലവിൽ അന്വേഷണഘട്ടത്തിലായതിനാൽ പരാതികളെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഐസിസി തയാറായില്ല. വിഷയത്തിൽ പ്രതികരിച്ച ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്, ലൈംഗികാതിക്രമ ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നത് ഐസിസിയാണെന്നും താൻ ആ സമിതിയിൽ അംഗമല്ലെന്നും വ്യക്തമാക്കി.