ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026 സംബന്ധിച്ചു ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിപുലമായ കൂടിയാലോചന നടത്തണമെന്നു പ്രതിപക്ഷ കക്ഷികൾ.
ബില്ലിൽ സമഗ്രമായ പരിശോധന ആവശ്യപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന് ഡിഎംകെ അംഗം പി. വിൽസൺ കത്തയച്ചു. ജെപിസിയുടെ നടപടികൾ പൂർണ സുതാര്യതയോടെയും വിപുലമായും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിൽ പരിശോധിക്കുന്ന ജെപിസിയുടെ ഇന്നലെ നടന്ന ആദ്യയോഗത്തിൽ ഇതിന്റെ വിശദാംശങ്ങൾ അംഗങ്ങൾക്കു വിശദീകരിച്ചു നൽകി. സമിതിയുടെ രണ്ടാമത്തെ യോഗം ഈ മാസം 29ന് ചേരും. കേരളത്തിൽനിന്ന് ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, സദാനന്ദൻ മാസ്റ്റർ തുടങ്ങിയ എംപിമാർ പങ്കെടുത്തു.
ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച എഫ്സിആർഎ ബിൽ ന്യൂനപക്ഷങ്ങളെയും എൻജിഒകളെയും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാർലമെന്റിൽ അവതരിപ്പിച്ച വേളയിൽത്തന്നെ പ്രതിപക്ഷ കക്ഷികളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ബില്ലിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.
എന്നാൽ വിദേശ സംഭാവനകൾ നിയന്ത്രിക്കുക മാത്രമാണു ലക്ഷ്യമെന്നും ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല ബില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനകൾക്കായി മൺസൂൺ സമ്മേളനത്തിലാണ് ബിൽ ജെപിസിക്കു വിടാൻ സർക്കാർ തീരുമാനിച്ചത്.