റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭം 12-ാം ദിവസത്തിലേക്ക് കടന്നു.
പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ളം, ഭക്ഷണം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും അധികൃതർ നിഷേധിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിഷയത്തിൽ ഹേമന്ത് സോറൻ സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.
ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ എന്നിവയിൽ അന്വേഷണം നടത്തുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.