ഇന്ത്യയിലെ ആദ്യ കത്തോലിക്ക രൂപയാണു കൊല്ലം. കൊല്ലം ബിഷപ് എന്ന നിലയില്‍ കേരളത്തിലെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. ജെറോം മരിയ ഫെര്‍ണാണ്ടസ്. കൊല്ലം രൂപതയിലെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പെന്നനിലയില് അദ്ദേഹം കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.
'എളിയവരുടെ പിതാവ്' എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിശ്വാസം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സ്ഥാപനനിര്മാണം എന്നിവ ചേര്‍ന്ന ഒരു ദീര്‍ഘമായ പൈതൃകമായി ഇന്നും ഓര്‍മിക്കപ്പെടുന്നു.
സാധാരണക്കാരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് വിശ്വസിച്ചിരുന്ന ഡോ. ജെറോം മരിയ ഫെര്‍ണാണ്ടസ്, കൊല്ലം രൂപതയെ കേരളത്തിലെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ആരംഭകാല ജീവിതം
ജെറോം മരിയ ഫെര്‍ണാണ്ടസ് 1901 സെപ്റ്റംബര്‍ എട്ടിന് കൊല്ലം ജില്ലയിലെ കോയിവിളയില്‍ ജനിച്ചു. മതപരമായും വിദ്യാഭ്യാസപരമായും മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ഒരു കുടുംബപരിസരത്തിലാണ് അദ്ദേഹം വളര്‍ന്നത്. കുട്ടിക്കാലം മുതലേ അദ്ദേഹം സഭാ ജീവിതത്തോടും പഠനത്തോടും പ്രത്യേക താത്പര്യം കാണിച്ചു.
അതിന്റെ ഫലമായി വൈദികജീവിതം അദ്ദേഹം ചെറുപ്പത്തിലേ തെരഞ്ഞെടുത്തു. പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ ദിനത്തിലാണ് പിറന്നതെന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം മരിയഭക്തിക്ക് പ്രചോദനമായി. പിന്നീട് ബിഷപ് ആയപ്പോള്‍ "മരിയ' എന്ന നാമം തന്റെ പേരിനോട് ചേര്‍ത്തതും ഈ ഭക്തിയുടെ പ്രതിഫലനമായിരുന്നു.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും രൂപീകരണവും സഭയുടെ അന്നത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി വളര്‍ന്നു. 1915-ല്‍ സെന്റ് റാഫേല്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം, സെന്റ് അലോഷ്യസ് സ്കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് സെന്റ് തെരേസാസ് മേജര്‍ സെമിനാരിയില്‍ (ഇന്നത്തെ ഫാത്തിമ കോളജിന്റെ പടിഞ്ഞാറേ വിഭാഗം) ഉപരിപഠനം നടത്തി. ഈ സെമിനാരി കെട്ടിടം നിര്‍മിച്ചത് 1905 മുതല്‍ 1931 വരെ കൊല്ലം ബിഷപ്പായിരുന്ന ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ ആയിരുന്നു. മലയാളത്തിനോടും കേരളത്തിന്റെ പ്രാദേശിക സംസ്കാരത്തോടും ചേര്‍ന്നുനിന്ന ഒരു വ്യക്തിയായി പിന്നീട് അദ്ദേഹം രൂപപ്പെട്ടു. ഇതാണ് അദ്ദേഹത്തെ വൈദികനെന്നതിനപ്പുറം, ജനങ്ങളോട് അടുത്തുനിന്ന ഒരു സഭാനേതാവായി ഉയര്‍ത്തിയത്.
വൈദിക ജീവിതത്തിലേക്കുള്ള പ്രവേശനം
ജെറോം ഫെര്‍ണാണ്ടസ് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സഭയുടെ സേവനത്തിലേക്ക് പ്രവേശിച്ചു. 1928 മാര്‍ച്ച് 24-ന് ബിഷപ്പ് അലോഷ്യസ് മരിയ ബെന്സിഗറില്നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം ഫെര്‍ണാണ്ടസ്, ലാറ്റിനിലും ദൈവശാസ്ത്രത്തിലും അധ്യാപകനായി നിയമിതനായി.
അന്നത്തെ കാലത്ത് നാട്ടുവേരുകളില്നിന്നുള്ള യുവാക്കള്‍ക്ക് സഭയിലെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുക അത്ര സാധാരണമല്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഉയര്‍ച്ചതന്നെ ഒരു ചരിത്രമായി. സ്വന്തമായ ഭാഷ, സംസ്കാരം, ജനജീവിതം എന്നിവ മനസിലാക്കിയ ഒരാള്‍ സഭയെ നയിക്കാന്‍ എത്തിയതില്‍ വലിയ പ്രതീകാത്മകതയുണ്ടായിരുന്നു.
1936-ല്‍ സെന്റ് തെരേസാസ് മേജര്‍ സെമിനാരിയിലെ പ്രഫസറായിരുന്ന ഫാ. വിന്‍സെന്റ് ദെരേരെ ഒസിഡി കൊല്ലം ബിഷപ്പായി നിയമിതനായപ്പോള്‍, ഫാ. ജെറോമിനെ തന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ബിഷപ്പായി നിയമനം
ഒരു വര്‍ഷത്തിനുശേഷം, 1937 സെപ്റ്റംബര്‍ 25-ന് മാര്‍പാപ്പ പയസ് പതിനൊന്നാമന്‍ ഫാ. ജെറോം ഫെര്‍ണാണ്ടസിനെ കൊല്ലം രൂപതയുടെ ബിഷപ്പായി നിയമിച്ചു. കൊല്ലം രൂപത വിഭജിച്ച് തിരുവനന്തപുരം രൂപത രൂപീകൃതമായപ്പോള്‍ ബിഷപ്പ് ദെരേരെ തിരുവനന്തപുരം ബിഷപ്പായി നിയമിതനായ ഒഴിവിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം.
1937 ഡിസംബര്‍ 12-ന് ആര്‍ച്ച് ബിഷപ് ജോസഫ് ആറ്റിപ്പേറ്റിയില്നിന്ന് അഭിഷേകം സ്വീകരിച്ച അദ്ദേഹം, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ രൂപതയായ കൊല്ലത്തിന്റെ ആദ്യ തദ്ദേശീയ ബിഷപ്പായി. അന്ന് കേവലം 36 വയസുമാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം, ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പുമാരില്‍ ഒരാളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
1978 വരെ, ഏകദേശം നാല്പത് വര്‍ഷത്തോളം, അദ്ദേഹം ഈ സ്ഥാനത്ത് സേവനം ചെയ്തു. ഈ കാലാവധി രൂപതയുടെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊല്ലം രൂപത ഒരു പരമ്പരാഗത സഭാ ഘടനയായി മാത്രം നിലനില്ക്കാതെ, വിദ്യാഭ്യാസ - ആരോഗ്യ-സാമൂഹിക സേവനങ്ങളുടെ കേന്ദ്രമായി മാറി.