സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് 258 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോസ് ബട്ലറുടെ തകർപ്പൻ സെഞ്ചറിയുടെയും (131) ഹാരി ബ്രൂക്കിന്റെ (95) വടിക്കെട്ടിന്റെയും കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 257 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു.
രണ്ടാം വിക്കറ്റിൽ ബട്ലർ-ബ്രൂക്ക് സഖ്യം പടുത്തുയർത്തിയത് 233 റൺസിന്റെ റിക്കാർഡ് കൂട്ടുകെട്ടാണ്. ഇന്ത്യൻ ബൗളർമാരെ നിർദാക്ഷിണ്യം തല്ലിച്ചതച്ച ജോസ് ബട്ലർ 64 പന്തുകളിൽ നിന്ന് എട്ടു സിക്സറുകളും 12 ഫോറുകളുമടക്കം 131 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്. എട്ട് സിക്സും നാലു ഫോറും ഉൾപ്പെടെ വെറും 45 പന്തിൽ നിന്ന് 95 റൺസുമായി ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിൽ സൂര്യാൻഷ് ഷെഡ്ഗെ ക്യാച്ചെടുത്ത് ഫിൽ സാൾട്ട് (ആറു റൺസ്) പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എട്ട് റൺസ്. പിന്നീടുള്ള 103 പന്തുകളിൽ ഇന്ത്യൻ താരങ്ങളെ അക്ഷരാത്ഥത്തിൽ കാഴ്ചക്കാരാക്കി ജോസ് ബട്ലറും ഹാരി ബ്രൂക്കും തകർത്തടിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ശിവം ദുബെ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.