ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കുള്ള അവകാശവാദം ശക്തമാക്കിക്കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി അധ്യക്ഷ സ്ഥാനത്തിനായുള്ള താൽപര്യം അദ്ദേഹം നേരിട്ട് അറിയിച്ചു.
കേരളത്തിലെ ഒരു വിഭാഗം പ്രമുഖ നേതാക്കളുടെയും അണികളുടെയും ശക്തമായ പിന്തുണ തനിക്കുണ്ടെന്ന കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താനാണ് ജോസഫ് വാഴക്കന്റെ ശ്രമം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി മല്ലികാർജുൻ ഖർഗെയെ കാണാനാണ് അദ്ദേഹം സമയം നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയൊരു മുഴുവൻ സമയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായത്. ഒരാൾക്ക് 'ഇരട്ട പദവി' നൽകേണ്ടതില്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം.
ജോസഫ് വാഴക്കന് പുറമെ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള പ്രമുഖ നേതാക്കളും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്.