തിരുവനന്തപുരം: മന്ത്രി - മേയർ തർക്കം പരിഹരിച്ചതോടെ കൂടുതൽ ഇലക്ട്രിക് ബസുകളുമായി തിരുവനന്തപുരം കോർപറേഷൻ. ആദ്യഘട്ടമായി കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നത്.
ഈ റൂട്ടുകളിലേക്കുള്ള ബസുകളുടെ ഫ്ലാഗ് ഓഫ് ശനിയാഴ്ച നടത്തുമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു. ആന്റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് ഇടറോഡുകളിലൂടെ സർക്കുലർ സർവീസുകൾ ആരംഭിച്ചത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു.
എന്നാൽ ചില ബസുകൾ നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപറേഷൻ രംഗത്തെത്തിയിരുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി മേയർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്.
രാവിലേയും വൈകുന്നേരങ്ങളിലും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഈ ബസുകൾ സർവീസ് നടത്തുക.