കോഴിക്കോട്: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ "കാഫിര്‍ സ്ക്രീന്‍ ഷോട്ട്' വിവാദവുമായി ബന്ധപ്പെട്ട കേസ് എസ്ഐടി അന്വേഷിക്കും.
കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ നടന്ന പ്രചാരണത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കും.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള കത്ത് നല്‍കിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരേ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം.
നേരത്തേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്കിയ പരാതിയില്‍ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരേ കേസെടുത്തെങ്കിലും പങ്ക് തെളിയിക്കാനായിരുന്നില്ല. പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.