ആലപ്പുഴ കരുവാറ്റയിൽ ഒരു വയോധികനെ പതിമൂന്നു വയസുകാരിയും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തിയ സംഭവം കേട്ട് നടുങ്ങിയവരോട് പറയാം. വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ തുടക്കമാണിത്. 40 വർഷമായി കേരളത്തിലെ ഓരോ ചലനവും നിരീക്ഷിക്കുന്ന ഞാൻ ഇതിനകം ഇതുപോലെ പല മുന്നറിയിപ്പുകളും നല്കിയിരുന്നു. അതെല്ലാം ഒന്നിനു പുറകേ ഒന്നായി സംഭവിക്കുകയും ചെയ്തു. ഒന്നാലോചിച്ചു നോക്കൂ, ഒരമ്മ മകനെക്കുറിച്ച് ഭയപ്പെടുന്ന നിമിഷം എത്ര വേദനാജനകമായിരിക്കും?
ഒരു ദിവസംകൊണ്ട് സംഭവിക്കുന്നതല്ല
കുട്ടികൾ ഒരുദിവസം കൊണ്ട് അക്രമകാരികളാകുന്നില്ല. വർഷങ്ങളായി പരുവപ്പെട്ട അനുഭവങ്ങളും ബന്ധങ്ങളും പെരുമാറ്റങ്ങളും വികാരങ്ങളും അതിനു പിന്നിലുണ്ടാകാം. കുടുംബത്തിലെ അക്രമവും ലഹരി ഉപയോഗവും പെരുമാറ്റ വൈകല്യങ്ങളും കൂട്ടുകാരുടെ സ്വാധീനവും ദീർഘകാലമായുള്ള നിരാശയും ഒറ്റപ്പെടലുമൊക്കെ പലരിലും പലപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് കാരണമാവാം. അതുകൊണ്ടുതന്നെ “ഈ കുട്ടി ഇങ്ങനെ ആയത് ഈ ഒരു കാരണത്താലാണ്” എന്ന് പറയുന്നതിൽ ശാസ്ത്രീയതയില്ല. ഒരു കുട്ടിയുടെ ആദ്യത്തെ പാഠപുസ്തകം പലപ്പോഴും വീടാണ്. ഏഴായിരത്തിലധികം സ്കൂളുകളിൽ പ്രോഗ്രാമിനു പോയിട്ടുള്ള ഞാൻ ഒരു ഗവൺമെന്റ് എൽപി സ്കൂളിലെ പ്രധാനാധ്യാപികയുടെ വാക്കു കേട്ട് ഞെട്ടിപ്പോയി. ആ സ്കൂളിലെ 60 ശതമാനം കുട്ടികളുടെ പാരന്റ്സും തെറ്റിപ്പിരിഞ്ഞു താമസിക്കുന്നവരാണത്രേ! മിക്ക കുട്ടികളും സിംഗിൾ പാരന്റിംഗിൽ വളരുന്നവർ. അവരിൽ പല കുട്ടികളെയും നിയന്ത്രിക്കാൻ അധ്യാപകർ പെടാപ്പാടുപെടുകയാണ്. ആരു പറഞ്ഞാലും അനുസരിക്കാത്ത, എല്ലാറ്റിനും തർക്കുത്തരം പറയുന്ന കുട്ടികൾ. വീടുകളിൽനിന്നു രൂപപ്പെടുന്ന പുതിയ സംസ്കാരമെന്നു കരുതിയാൽ മതി.
അമ്മയുടെ മാത്രം കടമയോ?
ഞാൻ എക്സൈസ് കമ്മിഷണറായിരുന്ന സമയത്ത് മക്കളുടെ പ്രശ്നങ്ങളും സങ്കടങ്ങളുമായി എന്നെ സമീപിച്ചത് അമ്മമാർ മാത്രമായിരുന്നു. കുട്ടികളെ വളർത്തുക എന്നത് മാതാവിന്റെ മാത്രം കടമയാണെന്ന ധാരണയും ഈ പുതിയ സംസ്കാരത്തിന്റെ ഭാഗമായിരിക്കാം. “കുട്ടിയുടെ അച്ഛനെന്താ വരാത്തത്” എന്നു ചോദിച്ചാൽ “അദ്ദേഹത്തിനു മക്കളുടെ കാര്യത്തിൽ താല്പര്യമില്ലെന്നു മാത്രമല്ല, വൈകുന്നേരം അദ്ദേഹം വലിച്ചും കുടിച്ചും പാൻപരാഗ് ഉപയോഗിച്ചുമൊക്കെ വീട്ടിൽ വന്ന് ഉണ്ടാക്കുന്ന ബഹളവും തല്ലും പുകിലുകളും കണ്ടാണ് മക്കൾ ഇത്തരത്തിലായത്” എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റെയും മറുപടി.
കുട്ടികളുടെ സ്വഭാവ വ്യതിയാനം ഭയപ്പെടുത്തുന്നതാണ്. അച്ഛനമ്മമാരെ തെറി പറയുന്നതും തല്ലുന്നതും കൊല്ലുന്നതും പുതുമയല്ലാതായിരിക്കുന്നു. കഴിഞ്ഞ പതിനഞ്ചു മാസത്തെ കണക്കു നോക്കുകയാണെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കാരണം 16 അമ്മമാർ മരണപ്പെട്ടിട്ടുണ്ട്.
എന്നാൽ കുട്ടികൾ പറയുന്നതാകട്ടെ അവർക്കു വീട്ടിൽ യാതൊരു വിലയുമില്ലെന്നും അവരുടെ താല്പര്യങ്ങൾക്ക് പിന്തുണ കിട്ടുന്നില്ല എന്നുമാണ്. നിരന്തരം ഭീഷണി, മർദനം, അപമാനം തുടങ്ങിയവയും അവർ നേരിടുന്നുണ്ട്.
സ്നേഹവും വേണം, അതിരുകളും വേണം
സ്നേഹവും വ്യക്തമായ അതിരുകളും ഒരുമിച്ചുള്ള രക്ഷാകർതൃത്വമാണു വേണ്ടത്. കേൾക്കുന്നതിനേക്കാൾ കാണുന്നത് അനുകരിക്കുന്നവരാണ് കുട്ടികൾ. ചിലത് എന്തുകൊണ്ടാണ് അനുവദിക്കാത്തത്? ചിലത് എന്തുകൊണ്ട് അനുവദിച്ചു? ഇത് കുട്ടിക്ക് വ്യക്തമായിരിക്കണം. അപ്പോഴാണ് അത് Authoritative Parenting ആവുന്നത്. കുട്ടിയെ കേൾക്കുകയും അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതിനൊപ്പം, വ്യക്തമായ നിയമങ്ങളും ഉത്തരവാദിത്വങ്ങളും നിലനിർത്തുന്ന സമീപനമാണത്.
ദേഷ്യം തെറ്റല്ല എന്നും ദേഷ്യത്തിന്റെ പേരിൽ മറ്റൊരാളെ ഉപദ്രവിക്കുന്നതാണ് തെറ്റെന്നുമുള്ള പാഠമാണ് കുട്ടിക്കു നല്കേണ്ടത്. ഇതെല്ലാം ‘അവന്റെ പിടിവാശി’ എന്നു പറഞ്ഞ് തള്ളിക്കളയുന്നത് പ്രശ്നം വഷളാക്കാം.
കുട്ടിയുടെ പ്രശ്നം നമുക്ക് ചെറുതായി തോന്നിയാലും, അവന് അത് വലുതായിരിക്കാം. ചിലപ്പോൾ പരിഹാരത്തേക്കാൾ തന്റെ വാക്കുകൾക്ക് ഒരു ചെവി ഉണ്ടെന്ന ഉറപ്പാണ് കുട്ടിക്ക് വേണ്ടിവരുന്നത്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നങ്ങൾ സ്വാഭാവികമാണ്. പക്ഷേ, ഒരു കുട്ടിയുടെ ജീവിതത്തെ മുഴുവൻ മാർക്ക് ഷീറ്റിൽ ഒതുക്കുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. വിജയിക്കാൻ പഠിപ്പിക്കുന്നതുപോലെതന്നെ തോൽക്കാനും വീണ്ടും ശ്രമിച്ച് ജയിക്കാനും പഠിപ്പിക്കണം. അവരുടെ ഇഷ്ടവും പരിഗണിക്കണം.
ലഹരിയും ശ്രദ്ധിക്കണം
ലഹരി ഉപയോഗിക്കുന്ന എല്ലാ കുട്ടികളും അക്രമകാരികളല്ല. അതുപോലെ ആക്രമിക്കുന്ന എല്ലാ കുട്ടികളും ലഹരിക്ക് അടിമകളുമല്ല. എങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം വിധിനിർണയത്തെയും പെരുമാറ്റനിയന്ത്രണത്തെയും ബാധിക്കുന്നതുതന്നെയാണ്. കുടുംബത്തിലെ അക്രമാനുഭവങ്ങൾക്ക് ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യസംഘടനയും സിഡിസിയും ചൂണ്ടിക്കാണിക്കുന്നു. രഹസ്യസ്വഭാവം വർധിക്കുക, പണം ആവശ്യപ്പെടുന്നത് കൂടുക, പഠനത്തിൽ പെട്ടെന്ന് ഇടിവുണ്ടാകുക, പുതിയ കൂട്ടുകെട്ടുകളെക്കുറിച്ച് ഒന്നും പറയാതിരിക്കുക, അമിതമായ പ്രകോപനം, ഉറക്കത്തിലെ വലിയ മാറ്റങ്ങൾ തുടങ്ങിയവ കാണുമ്പോൾ “കുട്ടിയുടെ സ്വഭാവം മാറി” എന്നു പറഞ്ഞ് അവഗണിക്കരുത്. വളരെ കരുതലോടെ കൈകാര്യം ചെയ്യണം.
വിവാഹമോചനം സംഭവിച്ചതുകൊണ്ടോ ഒറ്റ രക്ഷിതാവിനൊപ്പം വളരുന്നതുകൊണ്ടോ ഒരാൾ അക്രമകാരിയാകുമെന്ന് പറയുന്നത് തെറ്റാണ്. ഒരു അക്രമത്തിന് സാക്ഷിയാവുക, ശാരീരികമോ മാനസികമോ ആയ പീഡനം അനുഭവിക്കുക, അവഗണിക്കപ്പെടുക, വീട്ടിൽ ലഹരി ഉപയോഗം കാണുക, കുടുംബത്തിൽ സ്ഥിരതയില്ലായ്മ അനുഭവിക്കുക തുടങ്ങിയവ കുട്ടിയുടെ ദീർഘകാല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം. കുട്ടി പഠിക്കുന്നത് സ്കൂളിലെ പാഠങ്ങൾ മാത്രം അല്ല. ലോകം സുരക്ഷിതമാണോ? മനുഷ്യരെ വിശ്വസിക്കാമോ? പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമോ? എന്നതും കൂടിയാണ്.
ശിക്ഷ മാത്രം പോരാ
“അവനെ ശിക്ഷിച്ചാൽ പ്രശ്നം തീരും” എന്ന സമീപനം മാത്രം മതിയാകില്ല. അക്രമത്തിലേക്ക് നയിച്ച ഘടകങ്ങളെ തിരിച്ചറിയുകയും ആവർത്തനം തടയുകയും വേണം. അതിനായി കുട്ടിയുമായി ദിവസവും കുറച്ചു സമയമെങ്കിലും സംസാരിക്കുകയും അവന്റെ പ്രശ്നങ്ങൾ കേൾക്കുകയും വ്യക്തമായ അതിരുകൾ നിശ്ചയിക്കുകയും പഠനഫലങ്ങൾക്കൊപ്പം മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം.
Bullying കണ്ടെത്തുകയും ഇടപെടുകയും കൗൺസലിംഗ് സംവിധാനങ്ങൾ ശക്തമാക്കുകയും വേണം. കുട്ടികൾക്ക് വികാരനിയന്ത്രണം, പ്രശ്നപരിഹാരം, സംഘർഷപരിഹാരം തുടങ്ങിയ ജീവിതനൈപുണ്യങ്ങൾ പഠിപ്പിക്കുകയും പെരുമാറ്റ വൈകല്യങ്ങൾ അധികരിച്ചാൽ മാനസികാരോഗ്യവിദഗ്ധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരിൽനിന്ന് വിലയിരുത്തൽ തേടുകയും വേണം.
പ്രതികരണ-പിന്തുണാ സേവനങ്ങൾ
കുട്ടികളെ സംരക്ഷിക്കുന്ന സാമൂഹിക ശൃംഖലകൾ ശക്തമാക്കുകയും സുരക്ഷിതമായ സ്കൂളുകൾ, ലഹരി പ്രതിരോധ പരിപാടികൾ, കുടുംബപിന്തുണ, മാനസികാരോഗ്യ സേവനങ്ങൾ, യുവാക്കൾക്കുള്ള ആരോഗ്യകരമായ സാമൂഹിക ഇടങ്ങൾ തുടങ്ങിയവ വർധിപ്പിക്കുകയും വേണം. സാമൂഹിക മാനദണ്ഡങ്ങളിലെ മാറ്റവും സുരക്ഷിതമായ അന്തരീക്ഷവും മാതാപിതാക്കൾക്കുള്ള പിന്തുണയും സാമ്പത്തിക ശക്തീകരണവും പ്രതികരണ-പിന്തുണാ സേവനങ്ങളും വിദ്യാഭ്യാസവും ജീവിതനൈപുണ്യ പരിശീലനവുമെല്ലാം കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പ്രധാന വഴികളായി ചൂണ്ടിക്കാണിക്കുന്നു.
ആവശ്യം വരുമ്പോൾ സഹായം ചോദിക്കാമെന്നും അത് ദൗർബല്യമല്ല എന്നും മറ്റുള്ളവരോട് വിയോജിക്കാമെന്നും പക്ഷേ, അവരെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്നും സ്വന്തം ജീവിതത്തിന് വിലയുള്ളതുപോലെ മറ്റുള്ളവരുടെ ജീവിതത്തിനും അതേ വിലയുണ്ടെന്നും കുട്ടി അറിയണം. ഈ മൂല്യങ്ങൾ ജീവിതത്തിൽ രൂപപ്പെടുന്നതാണ്.