Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കുന്ന് ടൗണിലാണ് അപകടമുണ്ടായത്. ജിമ്മിൽ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.
Kerala
കാസർഗോഡ്: സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്.
സീതാംഗോളി ബീവറേജ് ഔട്ട്ലൈറ്റിന് സമീപമാണ് യുവാവിനെ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 72.9 ലക്ഷം രൂപ പിടികൂടി. കുമ്പള ആരിക്കാടി ദേശീയപാതയിൽ വച്ച് 61.5 ലക്ഷം രൂപയും കാസർഗോഡ് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ വച്ച് 11.4 ലക്ഷം രൂപയുമാണ് പിടികൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണമെത്തിക്കുന്നത് തടയുന്നതിനായി അതിർത്തിമേഖലയിൽ പോലീസ് വാഹനപരിശോധന ഊർജിതമാക്കിയിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കുമ്പള പോലീസും ആരിക്കാടിയിലെ പഴയ ടോൾ ബൂത്തിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 61.5 ലക്ഷം രൂപ കണ്ടെടുത്തത്.
കാറിന്റെ ഹാൻഡ് ബ്രേക്കിനു സമീപം പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന തളങ്കര സ്വദേശി ഷബീറിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ രണ്ടോടെ കാസർഗോഡ് നഗരത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ അഴീക്കൽ സ്വദേശി അനൂപി (28) നെ 11.4 ലക്ഷം രൂപയുമായി പിടികൂടിയത്.
കാറിലുണ്ടായിരുന്ന പണത്തിന്റെ രേഖകൾ ഹാജരാക്കാൻ യുവാവിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തത്.
വരുംദിവസങ്ങളിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വാഹനപരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കാസർഗോഡ്: കാസർഗോട്ട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്.
ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
സവാദിന്റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും നിലപാടറിയിച്ചു.
ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ചെർക്കള ഗവ. ഹയർസെക്കന്ററി സ്കൂൾ അധ്യാപകനാണ് സവാദ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പുർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ കാസർഗോഡ് ഡിസിസിക്ക് അതൃപ്തി.
കെപിസിസി നിർദേശപ്രകാരം മണ്ഡലത്തിലേയ്ക്ക് സന്ദീപ് വാര്യരെ പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ഡിസിസി നേതൃത്വവും പ്രാദേശിക പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപമാണ് പ്രാദേശിക കോൺഗ്ര് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച അടിയന്തര ഡിസിസി യോഗം ചേരും.
പാർട്ടിയിലെ മുതിർന്ന നേതാക്കളുമായോ ജില്ലാ നേതൃത്വവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് ഉയർന്നു വന്നതെന്നാണ് ആരോപണം. മണ്ഡലത്തിൽ വേരുകളുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ച് പുറത്തുനിന്നുള്ള ആളെ കെട്ടിയിറക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Kerala
കാസർഗോഡ്: പാർട്ടിയിലോ കെ. സുരേന്ദ്രനുമായോ തനിക്ക് ഭിന്നതയില്ലെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി. വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗാണെന്നും അവർ ആരോപിച്ചു.
സുരേന്ദ്രന്റെ പ്രചാരണത്തിന് ജില്ലാ പ്രസിഡന്റിനെ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, മഞ്ചേശ്വരത്തെ ഇൻചാർജ് താനാണെന്നും ജില്ലാ പ്രസിഡന്റായതിനാൽ മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അശ്വനി പറയുന്നു.
എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട്. കൂടെ പോകാൻ പറ്റുന്നില്ല എന്നത് സത്യമാണ്. അത് മറ്റ് മണ്ഡലങ്ങളിൽ കൂടി ശ്രദ്ധിക്കേണ്ടതിനാലാണ്. താൻ കോർ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ചു, സഹകരിക്കുന്നില്ല എന്ന് തുടങ്ങിയ വാർത്തകൾ അസത്യമാണെന്നും അവർ പറഞ്ഞു.
പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ല. ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ബിജെപി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം കള്ളപ്രചരണം ലീഗ് നടത്തുന്നതെന്നും എ ക്ലാസ് മണ്ഡലമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു.
സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് അശ്വിനിയുടെ പരാതി. സുരേന്ദ്രൻ മഞ്ചേശ്വരത്ത് സജീവ സാന്നിധ്യം ആയതോടെയാണ് പാർട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്.
മണ്ഡലത്തിൽ എൻഡിഎ കൺവീനറായി കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയകുമാർ റൈയെ നിശ്ചയിച്ചതും വിജയകുമാർ റൈ ഏകപക്ഷീയമായി യോഗങ്ങൾ വിളിക്കുന്നതുമാണ് ഔദ്യോഗിക പക്ഷത്തിന്റെ എതിർപ്പിന് കാരണം.
മഞ്ചേശ്വരം, കുമ്പള മണ്ഡലങ്ങളുടെ പ്രഭാരിമാരായ എൻ. മധു, പി. രമേശൻ എന്നിവരെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മണ്ഡലത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ വിജയകുമാർ റൈ ആണെന്നാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.
വിജയകുമാർ റൈയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടമാക്കി മഞ്ചേശ്വരം കുമ്പള മണ്ഡലം പ്രസിഡന്റുമാരും ജില്ലാ നേതൃത്വത്തിന് പരാതി നൽകി. സുരേന്ദ്രന് വിജയ സാധ്യതയുള്ള മഞ്ചേശ്വരത്ത് പാർട്ടിക്കുള്ളിലെ ഭിന്നത തലവേദനയാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.
Kerala
കാസർഗോഡ്: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനം കാസർഗോട്ട് നടക്കും. റോയൽ കൺവൻഷൻ സെന്ററിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗം കണ്ണൂർ ഡിഐജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഢി, അച്യുത് അശോക്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത്, ഡിവൈഎസ്പിമാരായ കെ.പി.സുരേഷ് ബാബു, സിബി തോമസ്, ഉത്തംദാസ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാനായി പി. അജിത് കുമാറിനെയും ജനറൽ കൺവീനറായി പി. രവീന്ദ്രനെയും തെരഞ്ഞെടുത്തു.
Kerala
ഉദുമ: കാസർഗോഡ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കുടിവെള്ളത്തിൽ എംഡിഎംഎ കലർത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. കെ. അബ്ബാസ് അറഫാത്ത്, മുഹമ്മദ് അമീൻ, ടി.എം. ഫൈസൽ എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. ഫൈസലിന്റെ പള്ളിക്കര കല്ലിങ്കാലിലെ സ്ഥാപനത്തിലായിരുന്നു പരിശോധന. പ്രതികളിൽ നിന്ന് കാറിൽ സൂക്ഷിച്ച നിലയിൽ 4.813 ഗ്രാം എംഡിഎംഎയും ലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളവും എക്സൈസ് കണ്ടെടുത്തു.
ഫൈസലിന്റെ സ്ഥാപനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Kerala
കാസർഗോഡ്: കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ ഡിസിസി ഓഫീസിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
Kerala
കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ചയാളെ ബേക്കൽ പോലീസ് പിടികൂടി. പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ പള്ളിക്കര പാക്കം ചെർക്കാപ്പാറ സ്വദേശി സുരേഷാണ് അറസ്റ്റിലായത്.
കൗൺസലിംഗിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചതിനെത്തുടർന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാണത്തൂർ സ്വദേശിയായ അനസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തിരുന്നു.
Kerala
കാസർഗോഡ്: കേരള - കർണാടക അതിർത്തിക്ക് സമീപം ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കുംപള സ്വദേശിയായ ദയാനന്ദ് (60) ആണ് മരിച്ചത്. കുംപള ബൈപ്പാസിൽ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
തെരുവുനായ കടിച്ചുകൊന്നതാണെന്നാണ് സംശയം. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
District News
കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.
അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
District News
കാസർഗോഡ്: മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാർ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് പോലീസ് നിഗമനം.
Kerala
കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്നു രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണും കല്ലും പതിച്ചത്.
വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.
District News
കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.
കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.
സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
Kerala
കാസര്‍ഗോഡ്: ഉറങ്ങുകയിരുന്ന അമ്മയെ മകന് പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. ബന്ധുവായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരോയുടെ ഭാര്യ ഹില്‍ഡ മൊന്തേരോ (59) ആണു കൊല്ലപ്പെട്ടത്. ഹില്‍ഡയുടെ അനുജന് വിക്ടറിന്റെ ഭാര്യയും അയല്‍വാസിയുമായ ലോലിതയ്ക്ക് (30) ഗുരുതരമായി പൊള്ളലേറ്റു. കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി മെല്വിന് മൊന്തേരോയെ (26) മഞ്ചേശ്വരം പോലീസ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടി. മഞ്ചേശ്വരത്തുനിന്ന് 120 കിലോമീറ്ററോളം അകലെ കുന്ദാപുരയില്‍ വച്ചാണ് ഇന്നലെ ഉച്ചയോടെ മെല്‍വിനെ പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്തിരുന്നു. മൂന്നു ബസ് മാറിക്കയറിയാണ് കുന്ദാപുരത്ത് എത്തിയത്. ഇവിടെയെത്തി ഇയാള്‍ കുളിക്കുകയും ഒരു കുപ്പി മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കയറി ഉള്‍പ്രദേശത്തുള്ള ചെങ്കല്‍ ക്വാറിയിലേക്കു പോയപ്പോള്‍ പിടിയിലാവുകയായിരുന്നു. രാത്രിയോടെ കാസര്ഗോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ മെല്‍വിനും അമ്മ ഹില്‍ഡയും മാത്രമാണ് ഈ വീട്ടിലെ താമസക്കാര്‍. അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഹില്‍ഡയെ മെല്വിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിനു പുറകുവശത്തുനിന്ന് 50 മീറ്റര്‍ അകലെയായാണ് കത്തിക്കരിഞ്ഞ ഹില്‍ഡയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെല്വിന് ഇവിടെ കൊണ്ടിട്ടതാണെന്നോ അല്ലെങ്കില്‍ പ്രാണരക്ഷാര്‍ഥം ഹില്‍ഡ വീട്ടില്‍നിന്നും ഇറങ്ങിയോടിയതാണോയെന്നോ വ്യക്തമല്ല. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മെല്വിന് അയല്‍വക്കത്തെ ലോലിതയുടെ വീട്ടിലെത്തിയതായും ഇവിടെ വച്ച് ലോലിതയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും മഞ്ചേശ്വരം പോലീസ് പറയുന്നു. തലയ്ക്കും കാലിനും പൊള്ളലേറ്റ ലോലിത മംഗളൂരു യേനപ്പോയ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഹില്‍ഡയുടെ ഭര്‍ത്താവ് ലൂയിസ് അഞ്ചു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മറ്റൊരു മകന് ആല്വിന് ഏതാനും ആഴ്ച മുമ്പാണ് ജോലി കിട്ടി കുവൈറ്റിലേക്കു പോയത്.
Kerala
രാജപുരം: പ്ലാന്റേഷൻ കോർപറേഷന്റെ ജില്ലയിലെ വിവിധ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പെരിയയിലെയും രാജപുരത്തെയും ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്കു മാറ്റി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (സിപിസിബി) നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണു നിർവീര്യമാക്കൽ പ്രക്രിയ തുടങ്ങിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്രബാബു, പ്ലാന്റേഷന് കോര്പറേഷന് ഗ്രൂപ്പ് മാനേജര്‍ സജീവന് എന്നിവരുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മതിയായ സുരക്ഷാ മുന്‍കരുതലുകളോടെയാണു പെരിയയിലെയും രാജപുരത്തെയും ഗോഡൗണുകളിൽനിന്നു കീടനാശിനി പുതിയ വീപ്പകളിലേക്കു മാറ്റിയത്. തിങ്കളാഴ്ച പെരിയ ഗോഡൗണിലും ഇന്നലെ രാജപുരത്തും ഇതിനുള്ള നടപടികൾ പൂർത്തിയായി. പുതിയ ബാരലുകൾ സീൽ ചെയ്തു വച്ചതായും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉത്തരവ് ലഭിച്ചാലുടൻ ഇവിടെനിന്നു മാറ്റുമെന്നും റീജണല്‍ ഡയറക്ടര്‍ ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണു നിർവീര്യമാക്കൽ നടപടികൾ നടക്കുന്നത്.
പെരിയയില്‍ 700 ലിറ്ററും രാജപുരത്ത് 450 ലിറ്ററും ദ്രാവകരൂപത്തിലുള്ള എന്‍ഡോസള്‍ഫാനും ചീമേനിയില്‍ കട്ടിയായ രൂപത്തിലുള്ള 10 കിലോ എന്ഡോസള്ഫാനുമാണു പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. നിർവീര്യമാക്കൽ നടപടിക്രമങ്ങളുടെ പുരോഗതി അടുത്ത മാസം നടക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിംഗിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട് ചെയ്യും. പാലക്കാട് മണ്ണാര്‍ക്കാട് എസ്റ്റേറ്റിലെ 304 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ ദിവസം നിർവീര്യമാക്കുന്നതിനായി മാറ്റിയിരുന്നു. നിര്‍വീര്യമാക്കുന്നതിനുള്ള ചെലവ് പിസികെയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഇതിനായി അപകടകരമായ കീടനാശിനികൾ (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കി മുൻപരിചയമുള്ള കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിക്കും. കരാറെടുക്കുന്ന കമ്പനികള്‍ അവരുടെ കേന്ദ്രങ്ങളിലെത്തിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക.
നേരത്തേ മുളിയാറിന് സമീപം മിഞ്ചിപ്പദവിലെ പിസികെ എസ്റ്റേറ്റിലുള്ള കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളിലുൾപ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. രവീന്ദ്രനാഥ് ഷാന്ഭോഗ് നല്കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തില്‍ ഇടപെട്ടത്.
പഴയ ഇരുമ്പ് വീപ്പകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ അതതിടങ്ങളിൽവച്ചുതന്നെ ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും (ഡിആർഡിഒ) കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പു കാരണം സാധിച്ചിരുന്നില്ല.
Kerala
കാഞ്ഞങ്ങാട്: കൗണ്‍സലിംഗിനെത്തിയ പതിനാലുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ സൂപ്രണ്ട് തസ്തികയില്‍നിന്നു വിരമിച്ച സൈക്യാട്രിസ്റ്റ് കൂടിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിനു സമീപം താമസക്കാരനുമായ ഡോ. വിശാഖ് കുമാറിനെയാണ് (61) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നാലുതവണ ഡോക്ടറുടെ വീട്ടില്‍ കൗണ്‍സലിംഗിനായി എത്തിച്ചിരുന്നു. മൂന്നുതവണയും നല്ല രീതിയില്‍ കൗണ്‍സലിംഗ് നല്‍കിയെങ്കിലും നാലാംതവണ ഡോക്ടര്‍ തന്റെ നേര്‍ക്കു ലൈംഗികാതിക്രമം നടത്തിയെന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഇക്കാര്യം അന്നു രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഈ അധ്യയനവര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസുണ്ട്. ഡോ. വിശാഖ് കുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.