കഠിന സാഹചര്യങ്ങളോടു പൊരുതി ശ്രീജ നേടിയത് 57-ാം റാങ്ക്
നേമം: കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ 57–ാം റാങ്ക് നേടിയ സന്തോഷത്തിലാണ് നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ എം.ജയകുമാറിന്റെയും കെ. ഷീജ കുമാരിയുടെയും മകൾ ജെ.എസ്. ശ്രീജ (24).
മികച്ച റാങ്ക് കിട്ടുമെന്ന് ഏല്ലാവരും പറഞ്ഞെങ്കിലും റിസൾട്ട് അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. പണി തീരാത്ത വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഡിഗ്രി, പിജി ക്ലാസുകളിൽ പൊളിറ്റിക്കൽ സയൻസ് ഐച്ഛിക വിഷയമായെടുത്ത് പഠിച്ച ശ്രീജ ആദ്യതവണ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരിക്കുകയാണ്.
ഐഎഫ്എസ് തെരഞ്ഞെ ടുക്കാനാണ് താത്പര്യം. ഒരു വർഷം തുടർച്ചയായി നടത്തിയ പരിശ്രമമാണ് മികച്ച റാങ്കിലെത്തിച്ചത്. പത്രവായന മികച്ച നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഒരു പത്രമാണ് വായിച്ചിരുന്നത്. പരിശീലനം ആരംഭിച്ചതോടെ രണ്ടു പത്രങ്ങൾ വായിക്കുന്നത് പതിവായി.
ഏഴാം ക്ലാസ് മുതൽ സിവിൽ സർവീസിനോട് ഇഷ്ടം തുടങ്ങിയതാണ്. അച്ഛനും അമ്മയും പകർന്നു തന്ന ഊർജവും കരുതലുമാണ് വിജയത്തിന് കാരണമെന്ന് ശ്രീജ പറയുന്നു.