തിരുവനന്തപുരം: കേരള ബാങ്കിന്റെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തി. അഞ്ച് ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കുന്നതിനായി ബാങ്ക് ക്ഷണിച്ച ടെൻഡറിൽ ക്രമക്കേട് നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടത്തിയെന്നാണ് പരാതി. കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു പദ്ധതി.
റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദേശത്തെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ടെൻഡർ രേഖകളിൽ വ്യക്തമാക്കിയിരുന്നു. ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ വ്യവസ്ഥകൾ തയാറാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.