തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം നിലനിൽക്കേ വിജയ്യ്ക്ക് പിന്തുണയുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. തമിഴ്നാട്ടിലെ ജനങ്ങൾ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ അദ്ദേഹം നയിക്കണമെന്നാണ് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കർ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതാണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് കാരണം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ.സി പുതിയ നീതി കക്ഷി സ്ഥാനാർത്ഥിയായി എൻഡിഎ പിന്തുണയോടെ മധുരയിൽനിന്ന് മത്സരിച്ചിരുന്നു.
എന്നാൽ വിജയിക്കാനായില്ല. ടിവികെയുടെ മധർ ബദറുദ്ദീൻ ആണ് ഇവിടെ വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് സുന്ദർ.സി വിജയ്ക്കെതിരെ സംസാരിക്കാൻ മടിച്ചത് വാർത്തയായിരുന്നു. തന്റെ ഭാര്യയായ ഖുശ്ബു വിജയ്യെ ഇളയ സഹോദരനായാണ് കാണുന്നതെന്നും വിജയ്യും തിരിച്ച് ഖുശ്ബുവിനെ മൂത്ത സഹോദരിയായാണ് കാണുന്നതെന്നുമാണ് ഇതേക്കുറിച്ച് സുന്ദർ.സി അന്നുപറഞ്ഞത്.