മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.
കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.