National
മുംബൈ: ബലാത്സംഗശ്രമം തടഞ്ഞ യുവതിയെയും ആൺസുഹൃത്തിനെയും ആൾദൈവം കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ ആൾദൈവം യോഗേഷ് എന്നറിയപ്പെടുന്ന ഭയ്യ ബാപ്പു ഖൈർനാർ (33) ആണ് ഇരട്ട കൊലപാതകം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
ജയ്താനെ ഗ്രാമത്തിൽ ആശ്രമം നടത്തിവരികയാണ് യോഗേഷ്. ഇയാളുടെ ആശ്രമത്തിൽവച്ചാണ് യുവതിയും ആൺസുഹൃത്തും കൊല്ലപ്പെട്ടത്.
യുവതിയും ആൺസുഹൃത്തും മേയ് 16ന് ആശ്രമത്തിലെത്തിയിരുന്നു. ശനി അമാവാസി പൂജകൾക്കായാണ് ഇരുവരും ആശ്രമത്തിലെത്തിയത്. കുടുംബപ്രശ്നങ്ങളും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യുവതിയെ അലട്ടിയിരുന്നു.
പൂജ പൂർത്തിയായ ശേഷം യുവതിയെ മോട്ടോർസൈക്കിളിൽ വീട്ടിലെത്തിക്കാമെന്ന് ആൾദൈവം വാഗ്ദാനം ചെയ്തു. യുവതി ഇതു സമ്മതിച്ചു. ആൺസുഹൃത്ത് ആശ്രമത്തിൽ തുടർന്നു.
വീട്ടിലേക്കു ബൈക്കിൽ പോകവേ വനമേഖലയിലെത്തിയപ്പോൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ആൾദൈവം ശ്രമിച്ചു. യുവതി ഇതു ചെറുക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വസ്ത്രംകൊണ്ട് യോഗേഷ് കഴുത്തുഞെരിച്ച് കൊന്നു. അതിനുശേഷം ആശ്രമത്തിലെത്തിയ യോഗേഷ് ഇരുന്പുവടികൊണ്ട് യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കാളവണ്ടിയിൽ കയറ്റി മലയടിവാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. 65 വയസുകാരിയായ സുമിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെ (37) യെ പോലീസ് അറസ്റ്റ് ചെയ്തു.
സുമിത്ര അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കറി വച്ചതിനെ തുടർന്ന് തുടങ്ങിയ തർക്കം തർക്കം രൂക്ഷമായതോടെ ജഗദീഷ് സുമിത്രയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇയാളുടെ മർദനമേറ്റ സുമിത്ര സംഭവസ്ഥലത്തുവച്ചു
തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
ജഗദീഷ് സ്ഥിരമായി മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുന്പ് വീട് വിട്ട് പോയിരുന്നു. തുടർന്ന് അമ്മയ്ക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്.
കൊലപാതകത്തെക്കുറിച്ച് അറിഞ്ഞയുടനെ സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് നാല് വയസുകാരി മരിച്ചു. ഫിറോസാബാദിലെ ദൗലത്പുർ ഗ്രാമത്തിൽ ആണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബവും നിർമാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു.
തുടർന്ന് പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടുടമസ്ഥന്റെ നാലര വയസുള്ള മകൾ മരണപ്പെടുകയായിരുന്നു.
Kerala
ഇടുക്കി: മേരികുളത്തിനു സമീപം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഇടത്തിപ്പറമ്പിൽ സോജനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി മേരികുളത്തിനു സമീപമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ സോജനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ബംഗളൂരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് പോയി. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തർക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
International
ലഹോർ: പാക്കിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സംഭവം ഭീകരാക്രമണമാണെന്ന് പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ പാക്കിസ്ഥാന്റെ സൈനിക നടപടി തുടരുകയാണ്.
കഴിഞ്ഞ മാസം പ്രവിശ്യയിൽ ഓപ്പറേഷൻ സർബകാഫ് എന്ന പേരിൽ നടത്തിയ സൈനിക നടപടിയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഭീകരർ പോലീസ് വാഹനം ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.